കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് താൽക്കാലിക ആശ്വാസത്തിനായി കളഞ്ഞ് കിട്ടിയ സ്വർണം വെളളി ആഭരണങ്ങൾ ലേലം ചെയ്യാനൊരുങ്ങി കെഎസ്ആർടിസി. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ് വിൽക്കാനൊരുങ്ങുന്നത്. ഈ മാസം 30 നാണ് ആഭരണങ്ങൾ ലേലത്തിൽവയ്‌ക്കുക.
കഴിഞ്ഞ 10 വർഷക്കാലത്തിൽ കളഞ്ഞു കിട്ടിയ ആഭരണങ്ങളാണ് വിൽക്കുന്നത്. 2012 ഓഗസ്റ്റ് മുതൽ ഈ വർഷം ഓഗസ്റ്റ് വരെ ലഭിച്ച 1.25 കോടി രൂപ മൂല്യമുള്ള 338 പവന്റെ ആഭരണങ്ങളാണ് ഇക്കുറി ലേലത്തിന് വയ്‌ക്കുന്നത്. ഇതിന് പുറമേ 1942.109 ഗ്രാം വെള്ളിയാണ് ലേലത്തിൽ വയ്‌ക്കുക. ഇതിന് മുൻപ് 2016 ലാണ് ആഭരണങ്ങൾ ലേലത്തിൽ വച്ചത്. അന്ന് 70 ലക്ഷം രൂപ കെഎസ്ആർടിയ്‌ക്ക് ലഭിച്ചിരുന്നു.
സെപ്തംബർ 30 ന് ട്രാൻസ്‌പോർട്ട് ഭവനിലാണ് ലേലം നടക്കുക. മോട്ടോർ വാഹന നിയമം, ഹാൻഡ് ബുക്ക് ഓഫ് കൊമേഴ്‌സ്യൽ അക്കൗണ്ട്‌സ് നിയമം എന്നിവ പ്രകാരമാണ് ലേലം നടത്തുന്നത്. കളഞ്ഞു കിട്ടിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, വസ്ത്രങ്ങൾ, കുട, പഴ്‌സ് എന്നിവ മൂന്ന് മാസം കൂടുമ്പോൾ കെഎസ്ആർടിസി ലേലം ചെയ്യാറുണ്ട്.
Comments