തിരുവനന്തപുരം: പോലീസ് ബലം പ്രയോഗിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തൽ. താൻ കുറ്റം ചെയ്തിട്ടില്ല. തെളിവുകൾ ഉണ്ടാക്കിയതാണ്. തന്റെ കൂടെയുള്ള പലരേയും കേസിലുൾപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറയുന്നു.
ഇന്നലെ രാവിലെയാണ് മൺവിളയിലെ വീട്ടിൽ നിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിലുള്ള പ്രതിഷേധ സൂചകമായി എകെജി സെന്റർ ആക്രമിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൃത്യം നടത്തുന്നതിന് മുൻപായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയതെന്നും പോലീസ് പറയുന്നു.
ജൂൺ മാസം 30ാം തിയതി രാത്രിയാണ് എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായത്. രണ്ടര മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിലെ പ്രതിയെ പിടികൂടാനായത്. എന്നാൽ യൂത്ത് കോൺഗ്രസുകാരനെ പ്രതിയാക്കിയത് സിപിഎമ്മിന്റേയും പോലീസിന്റേയും തിരക്കഥയാണെന്നാണ് കോൺഗ്രസ് ആരോപണം.
Comments