രാജസ്ഥാൻ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാനൊരുങ്ങുന്നതിനെ തുടർന്ന് കോൺഗ്രസ്സിൽ സംഘർഷം രൂക്ഷമാകുന്നു. ഗെഹ്ലോട്ടിന്റെ പിൻഗാമിയെ തീരുമാനിക്കാൻ സാധ്യതയുള്ള നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി ഒരുപറ്റം കോൺഗ്രസ്സ് എം എൽ എമാർ രാജി സന്നദ്ധത അറിയിച്ച് സ്പീക്കർ ജോഷിയെ സമീപിക്കാൻ തീരുമാനിച്ചു. മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഗെഹ്ലോട്ടിന് പിന്തുണ അറിയിച്ച് എത്തിയ സംഘത്തിൽ സ്വതന്ത്രർ അടക്കം 80 എം എൽ എമാരുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ച് ദിവസങ്ങൾ മാത്രം കഴിയുമ്പോൾ കോൺഗ്രസ്സിൽ തമ്മിലടി മൂർച്ഛിക്കുകയാണ്. എം എൽ എമാർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്താനുള്ള സാഹചര്യം എന്താണെന്ന് കെ സി വേണുഗോപാൽ അശോക് ഗെലോട്ടിനോട് ചോദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
അശോക് ഗെഹ്ലോട്ടിന്റെ പിൻഗാമിയായി സച്ചിൻ പൈലറ്റിന്റെ പേര് ഉയർന്ന് കേൾക്കുന്ന സാഹചര്യത്തിലാണ് കൂട്ട രാജിക്കായി മറ്റ് എം എൽ എമാർ ഒരുങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും കോൺഗ്രസ്സ് ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ഗെഹ്ലോട്ട് അനുകൂല എംഎൽഎമാരുടെ രാജി ഭീഷണിയിൽ അദ്ധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി അറിയിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം 2023ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ ട്വിറ്റർ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.
Comments