തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ സംസ്ഥാനം ഉത്തരവിറക്കി. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും , ജില്ലാ പോലീസ് മേധാവികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. നടപടികൾ വിശദീകരിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ഇതിന്റെ ഭാഗമായി നേതാക്കളുടെയും സംഘടനയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിന് ഇന്ന് പൂട്ട് വീഴും. കൂടതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം , ആലുവ, അടൂർ , കണ്ണൂർ, തൊടുപുഴ , തൃശ്ശൂർ , കാസർഗോഡ്, കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി എന്നിവിടങ്ങളിലെ ഓഫീസുകളും ഇന്ന് പൂട്ടും.
അതേസമയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നലെ കേരളം കനത്ത സുരക്ഷയിലാണ് . പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
ഇതിന് പുറമെ ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങളുണ്ടായ ആലുവയിൽ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments