പാലക്കാട്: ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരം. അപകടത്തിന് പിന്നാലെ ഇയാൾ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റൊരു പേരായിരുന്നു ആശുപത്രി ജീവനക്കാരോട് ഇയാൾ പറഞ്ഞിരുന്നത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ജോമോൻ ബസിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണിരുന്നു. ആളുകൾ ഓടിക്കൂടുന്നതിന് മുൻപ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോമോൻ ആശുപത്രിയിൽ എത്തി ചികിത്സ തേടി. ജോജോ പത്രോസ് എന്ന പേരിലായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. സ്കൂളിലെ അദ്ധ്യാപകനാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ആവർത്തിച്ച് ചോദിച്ചപ്പോൾ ബസ് ഓടിച്ചിരുന്നത് താനാണെന്ന് ജോമോൻ വെളിപ്പെടുത്തുകയായിരുന്നു.
ജോമോൻ ആശുപത്രിയിൽ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടെ നിന്നും ബസുടമയുടെ ആളുകൾ ഇയാളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നാണ് പറയുന്നത്. ജോമോനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അപകടത്തിന് ശേഷം ജോമോനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഒന്നും ജോമോൻ എത്തിയിട്ടില്ലെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന വിവരം. ഇതിനിടെ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Comments