പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റു. സ്‌കൂളിൽ നിന്നും വിനോദ യാത്രയ്‌ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നുവെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്നും ഊട്ടിയിലേയ്‌ക്ക് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയം 97 കിലോ മീറ്റർ വേഗതയിലാണ് ബസ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Comments