പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പ്രതികരണവുമായി രംഗത്ത്. അപകട സമയത്ത് താൻ ഉറങ്ങിപ്പോയിട്ടില്ലെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ പ്രതികരിച്ചു. മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് ജോമോന്റെ വാദം. അപ്രതീക്ഷിതമായിരുന്നതിനാൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ബ്രേക്ക് പെട്ടെന്ന് പിടിച്ചപ്പോൾ ബസിന് കടന്നുപോകാനുള്ള സ്ഥലം ഇല്ലായിരുന്നുവെന്നും ജോമോൻ പറഞ്ഞു.
ബസിടിച്ചതോടെ താൻ ഉൾപ്പെടെയുള്ള പലരും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ആളുകളെ ഇറക്കാനായി ബസ് നിർത്തിയെന്നാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ പറഞ്ഞതെന്നും താൻ ഉറങ്ങിപ്പോയിരുന്നില്ലെന്നും ജോമോൻ അവകാശപ്പെട്ടു. അറസ്റ്റിന് പിന്നാലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ജോമോന്റെ പ്രതികരണം.
ഇന്നലെ രാത്രി വടക്കഞ്ചേരി മംഗലത്ത് വെച്ചായിരുന്നു വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസിന്റെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ മൂന്ന് പേർ കെഎസ്ആർടിസിയിലുണ്ടായിരുന്നവരാണ്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആലത്തൂര്‍ ഡിവൈഎസ്പി ആര്. അശോകന്റെ നേതൃത്വത്തില്‍ ഡ്രൈവർ ജോമോനെ വിശദമായി ചോദ്യം ചെയ്യും.
Comments