എറണാകുളം: വൈസ് ചാൻസലർ വിഷയത്തിൽ ഇടക്കാല ഉത്തരവ് പറഞ്ഞ് ഹൈക്കോടതി. 9 വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്‌ക്കെതിരെ വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിസിമാർക്ക് തത്കാലം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒമ്പത് വിസിമാരുടെയും ചാൻസലറിന്റെയും വാദം കേട്ടതിന് ശേഷമാണ് തീരുമാനം. വിസിമാർക്ക് താത്കാലികമായ ആശ്വാസം ലഭിച്ചുവെന്ന് തോന്നാമെങ്കിലും നടപടി സ്വീകരിക്കാൻ ചാൻസലർക്ക് അധികാരം നൽകുന്നതാണ് കോടതി വിധി. ചാൻസലറുടെ അന്തിമ ഉത്തരവ് വരുന്ന വരെ വിസിമാർക്ക് തുടരാമെന്ന് മാത്രമാണ് ഹൈക്കോടതി വിധി.
തിടുക്കപ്പെട്ട് ഒരു നടപടി എടുക്കേണ്ടിയിരുന്നില്ല എന്നത് മാത്രമാണ് ചാൻസലർക്കെതിരെ കോടതി ഉയർത്തിയ ഒരേ ഒരു വിമർശനം. അതല്ലാതെ, ഗവർണറുടെ ഇടപെടലിനെയോ തീരുമാനത്തെയോ വിസിമാർക്കെതിരെ സ്വീകരിക്കാൻ ഒരുങ്ങുന്ന നടപടിയെയോ തള്ളിപ്പറയാൻ ഹൈക്കോടതി മുതിർന്നിട്ടില്ല. വൈസ് ചാൻസലർമാരെ ഇത്തരത്തിൽ നീക്കം ചെയ്യാൻ ചാൻസലർക്ക് അധികാരം ഇല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഇതും കോടതി അംഗീകരിച്ചില്ല. നിങ്ങളെ നിയമിച്ചത് ചാൻസലർ അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമന അധികാരി ചാൻസലറാണ്. അതിനാൽ എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നുമാണ് കോടതി ചോദിച്ചത്.
സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഗവർണറുടെ നീക്കം. അതിനാൽ തന്നെ സുപ്രീംകോടതി നിലപാടിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളിൽ വാദം കേൾക്കാനും കോടതി വിസമ്മതം പ്രകടിപ്പിച്ചു. രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് അധികാരമുണ്ടെന്നും നടപടി അദ്ദേഹത്തിന് സ്വീകരിക്കാമെന്നുമാണ് കോടതി പറഞ്ഞത്. വിസിമാരെ നീക്കം ചെയ്യാൻ തന്നെ ആയിരിക്കും ഗവർണറുടെ തീരുമാനം. എന്നാൽ അതിന് മുമ്പ് വിശദീകരണം ചോദിക്കണം എന്നുമാത്രം. വിശദീകരണം തൃപ്തി അല്ലെങ്കിൽ ഗവർണർക്ക് നടപടി കൈക്കൊള്ളാം. ചാൻസലറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ വൈൻ ചാനസലർമാർക്ക് അവസരം നൽകുമെന്നും കോടതി പറഞ്ഞു. എന്നാൽ ഒരു സാവകാശം മാത്രമാണ് വൈസ് ചാൻസലർമാർക്ക് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ കോടതി വിധിയിൽ വിസിമാർ തൃപ്തരല്ല. ഗവർണർ തീരുമാനം എടുക്കുന്നതിന് മുമ്പേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് വിസിമാരുടെ തീരുമാനം. എന്നാൽ അവിടെയും ചാനസലർക്കെതിരെ ഒരു വിധി ഉണ്ടാകുമെന്ന് ആരും വിലയിരുത്തുന്നില്ല.
Comments