സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് ടി20യിൽ ആദ്യ പെനാൽറ്റി റൺസ് വഴങ്ങി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയയ്‌ക്കാണ് ബംഗ്ലാദേശിന്റെ പിഴവിൽ 5 റൺസ് അധികം ലഭിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിലാണ് അപൂർവ പെനാൽറ്റി ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. ബൗളർ പന്ത് എറിയും മുന്നേ കീപ്പർ സ്ഥാനം മാറി നിൽക്കരുതെന്ന ക്രിക്കറ്റ് നിയമമാണ് ബംഗ്ലാദേശ് തെറ്റിച്ചത്.
ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. റിലേ റോസു ബാറ്റ് ചെയ്യുന്നതിനിടെയാണ് ബംഗ്ലാദേശ് കീപ്പർ നൂറുൾ ബൗളർ പന്തെറിയാൻ നേരം തന്ത്രപൂർവം മുന്നോട്ടും പിന്നെ വശത്തോട്ടും നീങ്ങിയത്. ബൗളർ പന്തെറിയാൻ റണ്ണപ്പ് എടുത്താൽ കീപ്പർ അനങ്ങരുതെന്നാണ് നിയമം. അനങ്ങിയാൽ അത് ബൗളർക്ക് പന്ത് എങ്ങോട്ട് എറിയണം എന്ന സൂചന നൽകുന്നതായി കണക്കാക്കും.
പന്തെറിഞ്ഞയുടനെയാണ് ബംഗ്ലാദേശ് കീപ്പർ നിയമം തെറ്റിച്ചതായി അമ്പയർ ചൂണ്ടി ക്കാട്ടിയത്. 12-ാം ഓവറിലെ ആദ്യപന്തിൽ അമ്പയർ റോഡ് ടക്കറാണ് പെനാൽറ്റിയായി 5 റൺസ് ബാറ്റിംഗ് ടീമായ ദക്ഷിണാഫ്രിക്കയ്‌ക്ക് സമ്മാനിച്ചത്. മത്സരത്തിൽ 5 വിക്കറ്റിന് 205 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് 101 റൺസ് നേടുന്നതിനിടെ എല്ലാവരേയും നഷ്ടമായി.















