ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രിമാരുടെ വിശകലന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് ദ്വിദിന ചിന്തൻ ശിബിർ നടക്കുന്നത്. ഹരിയാനയിലെ സൂരജ് കുണ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക.
സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരും ഡിജിപിമാരും കേന്ദ്ര സായുധ പോലീസ് സേനകളുടെയും സെൻട്രൽ പോലീസ് ഓർഗനൈസേഷനുകളുടെയും ഡയറക്ടർ ജനറലുകളും ചിന്തൻ ശിബിറിൽ പങ്കെടുത്തു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശകലനവും നയരൂപീകരണവും നടത്തും. പോലീസ് സേനയുടെ നവീകരണം, സൈബർ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ, സ്ത്രീസുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളാകും വിശകലന യോഗത്തിൽ ചർച്ച ചെയ്യുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ചെറുക്കാനുള്ള പൊതുവേദിയാണ് ചിന്തൻ ശിബിർ വഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷയുടെ പ്രധാന കണ്ണി പോലീസ് സേനാ വിഭാഗമാണെന്നും ആധുനിക രീതിയിൽ പോലീസിനെ നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടി.
Comments