ന്യൂഡൽഹി: ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനം യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിൽ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് പരസ്പരം പഠിക്കാനും പ്രചോദനം ഉൾക്കൊള്ളാനും രാജ്യത്തിന്റെ പുരോഗതിയ്ക്കായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കഴിയണമെന്നും മോദി യോഗത്തിൽ പറഞ്ഞു. ഒരു രാജ്യം, ഒരു യൂണിഫോം എന്ന ആശയവും അദ്ദേഹം യോഗത്തിൽ പങ്കുവെച്ചു. സാദ്ധ്യമാകുമെങ്കിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതിർത്തിയ്ക്ക് പുറത്തുള്ളവർ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്ത് കടക്കാൻ ശ്രമിക്കുന്നതും ക്രമസമധാനം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതും മോദി പരാമർശിച്ചു. കുറ്റകൃത്യങ്ങളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സെൻട്രൽ എൻഫോഴ്സ്മെന്റ് ഏജൻസികളെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ചെറുക്കാനുള്ള പൊതുവേദിയാണ് ചിന്തൻ ശിബിർ വഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷയുടെ പ്രധാന കണ്ണി പോലീസ് സേനാ വിഭാഗമാണെന്നും ആധുനിക രീതിയിൽ പോലീസിനെ നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
Comments