എറണാകുളം: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിന് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്. ചോദ്യം ചെയ്യലിൽ റൗഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും എൻഐഎ വ്യക്തമാക്കി.
ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിലാണ് റൗഫിന് പങ്കുള്ളത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശ്രീനിവാസൻ കൊലക്കേസിൽ റൗഫിനെയും പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെയും പ്രതി ചേർക്കും. ഇതിന് പുറമേ മറ്റ് രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഇവർക്കുള്ള പങ്കും എൻഐഎ അന്വേഷിക്കും.
റിമാൻഡിലായ റൗഫ് നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ഉള്ളത്. അടുത്ത മാസം 19 വരെയാണ് റിമാൻഡ് കാലാവധി. ഇതിനിടെ റൗഫിനെ ആറ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡിയിൽ വിട്ട് കിട്ടിയാൽ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും, വിശദമായി ചോദ്യം ചെയ്യാനുമാണ് എൻഐഎയുടെ നീക്കം.
റൗഫിന്റെ സാമ്പത്തി ഇടപാട് ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. വിദേശത്തു നിന്നുള്ള പണമിടപാടിലും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേ ഒളിവിൽ കഴിയാൻ റൗഫിനെ സഹായിച്ചവരെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ റൗഫിനെ ഇന്ന് പുലർച്ചെയാണ് എൻ ഐ എ സംഘം പിടികൂടിയത്.
















Comments