മെൽബൺ: കരുത്തരായ പാകിസ്താനെ അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ തോൽപ്പിച്ച സിംബാബ്‌വെയുടെ പോരാട്ടവീര്യത്തെ പുകഴ്‌ത്തി മുൻ താരങ്ങൾ. വരുംനാളുകളിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പഴയകാല പ്രതാപത്തിലേയ്‌ക്ക് മടങ്ങിവരുമെന്ന സൂചനയാണ് കുട്ടിക്രിക്കറ്റിലൂടെ സിംബാബ്‌വെ ടീം തെളിയിക്കു ന്നതെന്നാണ് മുൻതാരങ്ങൾ പറയുന്നത്.
പെർത്തിലെ മത്സരം ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയർത്തിയിരിക്കുന്നു. എതിരാളി കളെല്ലാം ലോകോത്തര ടീമുകളും മികച്ച താരങ്ങളുമാണ്. ധാരാളം മത്സരങ്ങൾ കളിച്ചുള്ള അനുഭവ പരിചയമാണ് അവരെ ശക്തരാക്കുന്നത്. സിംബാബ്‌വെ വീണ്ടും അത്തരം പരിചയ സമ്പന്നത നേടിയെടുക്കുന്നതിന്റെ ഗുണമാണ് പാകിസ്താനെതിരെ അവസാന പന്തിലും സമ്മർദ്ദമില്ലാതെ ജയിക്കാനായതെന്നാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ ആൻഡി ഫ്‌ലവർ പറയുന്നത്. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റർമാരായി അറിയപ്പെട്ടവരാണ് സിംബാബ്‌വെയുടെ ഇരട്ടകളായിരുന്ന ആൻഡി ഫ്‌ലവറും ഗ്രാൻഡ് ഫ്‌ലവറും.
കഴിഞ്ഞ മത്സരത്തിൽ 8 വിക്കറ്റിന് 130 എന്ന നിലയിൽ തകർന്നെങ്കിലും പാകിസ്താനെ 129 റൺസിൽ വീഴ്‌ത്തി ചരിത്രനേട്ടമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ആദ്യ എട്ട് ഓവറിൽ പാക് മുൻ നിരയെ പുറത്താക്കി 3ന് 36ലേയ്‌ക്ക് എത്തിച്ചത് ടീമിന്റെ ഒത്തിണക്കമാണ് കാണിക്കുന്നതെന്നും ഫ്‌ലവർ പറഞ്ഞു. 60,000 കാണികളുണ്ടായിരുന്ന സ്‌റ്റേഡിയത്തിലെ 8000 മാത്രംവരുന്ന സിംബാബ്‌വെ ക്രിക്കറ്റ് ആരാധകർ ടീമിന്റെ വിജയത്തിൽ ആദ്യം അമ്പരപ്പാണ് പ്രകടിപ്പിച്ചത്. മൈതാനത്തിന് വലംവെച്ചുകൊണ്ടാണ് ടീം ആരാധകർക്ക് നന്ദി അറിയിച്ചത്. ഒരു വലിയ സംഘം ഇന്ത്യൻ പൗരന്മാരും പാകിസ്താനെ തോൽപ്പിച്ച സിംബാബ്‌വെയ്‌ക്ക് വലിയ പിന്തുണയാണ് നൽകിയത്.















