സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പെൺകുട്ടികളെ ഐഎസ് തീവ്രവാദികളാക്കുന്ന അപകടകരമായ സംഭവം കേരളത്തിൽ നടക്കുന്നു എന്ന് ടീസർ സൂചിപ്പിക്കുന്നു. കേരളത്തിൽ 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന് ടീസറിൽ പറയുന്നു. അന്താരാഷ്‌ട്ര അതിർത്തിക്ക് മുന്നിൽ നിന്നു കൊണ്ട് ഒരു മുസ്ലീം സ്ത്രീ തന്റെ കഥ വിവരിക്കുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനായിരുന്നു ആഗ്രഹമെന്നും നടി ആദ ശർമ്മ അവതരിപ്പിച്ച കഥാപാത്രം ടീസറിൽ പറയുന്നു.
തന്നെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്യുകയും ഫാത്തിമ ബാ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് ഐഎസിൽ അയച്ച് ഒരു തീവ്രവാദിയാകുകയും ഒടുവിൽ അഫ്ഗാനിസ്ഥാൻ ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്തുവെന്നാണ് ടീസറിൽ ആദ ശർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത്. ടീസർ ഇറങ്ങിയതിന് പിന്നാലെ വിവാദവും ഉയർന്നു. കേരളത്തിനെതിരെ ടീസർ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്നാണ് ഒരുപറ്റം ആരോപണവുമായി എത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ചില മാദ്ധ്യപ്രവർത്തകർ ടീസറിനെതിരെ പരാതി നൽകി.
സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് ‘ദ കേരള സ്‌റ്റോറി’ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. തന്‍റെ 4 വർഷത്തെ വിപുലവും ആഴത്തിലുള്ളതുമായ ഗവേഷണത്തിലൂടെ ഈ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ തീരുമാനിയ്‌ക്കുകയായിരുന്നു എന്നാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞത്.
Comments