തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വി.സിമാർ. വിവിധ സർവ്വകലാശാലകളിലെ 10 വി.സിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്. വിശദീകരണം വിശദമായി പരിശോധിച്ച ശേഷം രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കും.
നിയമനങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വി.സിമാരോട് രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവയ്ക്കാതിരുന്ന വി.സിമാർ ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുറത്താക്കാതിരിക്കാൻ കാരണം ആരാഞ്ഞ് ഗവർണർ വി.സിമാർക്ക് നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച അഞ്ച് മണിവരെയായിരുന്നു കാരണം രേഖാമൂലം അറിയിക്കാൻ ഗവർണർ വി.സിമാർക്ക് അനുവദിച്ചിരുന്ന സമയം. തങ്ങളുടെ നിയമനങ്ങൾ യുജിസി മാനദണ്ഡ പ്രാകാരമാണെന്നും ചട്ട ലംഘനം നടന്നിട്ടില്ലെന്നുമാണ് വി.സിമാർ നൽകിയിരിക്കുന്ന വിശദീകരണം. വി.സിമാരുടെ ഹിയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷമാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളിലേക്ക് രാജ്ഭവൻ കടക്കുക.
അടുത്തിടെ സെർച്ച് കമ്മിറ്റിയില്ലാതെ നടത്തിയ സാങ്കേതിക സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് പ്രകാരമാണ് കേരളത്തിലെ വി.സിമാരോട് രാജിവയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചത്.
Comments