ഷിംല : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പകുതി പിന്നിട്ടുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2023 അവസാനത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. ശേഷം ഭക്ത ജനങ്ങൾക്ക് ഇവിടെ ദർശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലമ്പൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.
500 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2023 ന്റെ അവസാനത്തോടെ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നത്.ചരിത്രപരമായ സൃഷ്ടിക്ക് കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തവുമായ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ അന്നി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ലോകേന്ദ്രകുമാറിന് വേണ്ടിയും മുഖ്യമന്ത്രി പ്രചാരണം നടത്തി.
ആഗോള തലത്തിൽ ഇന്ത്യയുടെ ഗ്രാഫ് ഉയരുകയാണ്. ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിക്കഴിഞ്ഞു. മഹാമാരിക്കാലത്ത് ഇന്ത്യയിൽ കോടികണക്കിന് ജനങ്ങൾക്കാണ് സൗജന്യ റേഷൻ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.ഒപ്പം ആ അവസരത്തിൽ സഹോദരിയും സഹോദരനും എവിടെയായിരുന്നു എന്ന് ചോദിച്ചു കൊണ്ട് രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസ് ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങുന്നു.എന്നാൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ഒരു കുടുംബമാണ്. ഹിമാചലിൽ നിന്ന് നിരവധി യുവാക്കളാണ് സായുധ സേനയിൽ ഉള്ളത്. അതിനാൽ ഈ സംസ്ഥാനം ധീരഹൃദയരുടെ നാടാണ്. രാജ്യത്തിന്റെ സേനാംഗങ്ങൾ ശത്രുക്കൾക്കെതിരെ പൊരുതിയതിനാലാണ് അവർക്ക് നമ്മെ നോക്കാൻ പോലും ധൈര്യം ഇല്ലാത്തതെന്നും യോഗി പറഞ്ഞു.രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവ ഒന്നും കോൺഗ്രസ് ഭരണത്തിന് കീഴിൽ സാധ്യമാകില്ല. അത്തരം കാര്യങ്ങൾ ഒന്നും അവരുടെ പരിഗണനയിൽ വരില്ല. ഒപ്പം ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഹിമാചൽ പ്രദേശിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments