കണ്ണൂര്‍: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാപ്പ് പറയുകയാണെങ്കിൽ മേയർ രാജി വെക്കേണ്ട എന്ന് സുധാകരൻ രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് രാജി വെയ്‌ക്കണമെന്ന് വി.ഡി.സതീശൻ പറഞ്ഞിരിക്കുന്നത്.
മേയര്‍ രാജിവയ്‌ക്കണമെന്നത് കെപിസിസി പൊതുവായി സ്വീകരിച്ച നിലപാടാണ്. കത്ത് സംഭവത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സിപിഎം നേതാക്കളായിരിക്കും. മേയറെയും നേതാക്കളെയും രക്ഷിക്കാനുള്ള തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും വിഡി സതീശന്‍ പറഞ്ഞു.
‘രാജി വയ്‌ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം’ എന്നായിരുന്നു കെ.സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
















Comments