അഹമ്മദാബാദ്:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ കോൺഗ്രസിൽ അടിയൊഴുക്ക് തുടരുന്നു.സംസ്ഥാനത്ത് ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ചു. ജോലോദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭാവിഷ് കടാരയാണ് രാജി വെച്ചത്.
രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയാണ് രാജി വയ്ക്കുന്നത്. കോൺഗ്രസ് പാർട്ടി അംഗത്വവും രാജി വെച്ച് ഇന്ന് തന്നെ കതാര ബിജെപിയിൽ ചേരുമെന്നാണ് വിവരം.നിയമസഭാ സ്പീക്കർ നിമാബെൻ ആചാര്യയുടെ വീട്ടിലെത്തിയാണ് ഇയാൾ രാജി സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം മോഹൻസിൻഹ് റാവ്ത,ഭഗവാൻ ഭരാദ് എന്നീ എംഎൽഎമാർ രാജി വെച്ചിരുന്നു. കോൺഗ്രസുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നായിരുന്നു രാജി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാക്കൾ രാജി വെച്ച് പോകുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. വോട്ടെടുപ്പിലും ഈ കൊഴിഞ്ഞുപോക്ക് പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.
വയനാട് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പി ആർ വർക്കിലൂടെയുള്ള ശ്രദ്ധ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ജനശ്രദ്ധ കുറവാണെന്നും തരത്തിലുള്ള മുറുമുറുപ്പും പ്രാദേശിക നേതാക്കൾക്കിടയിൽ ഉയർന്നു വരുന്നുണ്ട്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
Comments