തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവയ്ക്കൊപ്പം മറ്റ് ജില്ലകളിലും കൊതുകുനശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.
ഡെങ്കിപ്പനി വ്യാപനത്തിന്റെ ഭാഗമായി ഹൈ റിസ്ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിക്കും. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കും. വീടിനകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തെ ചെടിച്ചട്ടികളിലും ഫ്രിഡ്ജിലെ ട്രേയിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം .
ഒപ്പം അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം നിർദേശിച്ചു. ജില്ലാതല കർമപദ്ധതി എല്ലായിടത്തും നടപ്പാക്കണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. ആളുകളിൽ ഉണ്ടാകുന്ന നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണം. അസുഖം തീവ്രമാകുന്നതിന് മുൻപ് ചികിത്സ തേടണം. അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ അധികൃതർ വ്യക്തമാക്കുന്നു.
Comments