കോട്ടയം: സമ്മാനത്തുക ലഭിക്കുന്നതിനായി ഏജൻസിയിലെത്തിച്ച ലോട്ടറിയുടെ ബാർകോഡിൽ കൃത്രിമം. പൊൻകുന്നത്ത് ലോട്ടറി വില്പന നടത്തുന്ന സ്ത്രീ എത്തിച്ച മൂന്ന് വിൻവിൻ ലോട്ടറിയുടെ ബാർകോഡ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. ബാർകോഡ് പരിശോധനയിൽ നിർമൽ ടിക്കറ്റെന്നാണ് കാണുന്നത്.പൊൻകുന്നം ബസ്സ്റ്റാൻഡിലെ ഒരു ലോട്ടറിക്കടയിൽ 500 രൂപവീതമുള്ള സമ്മാനത്തുകയ്‌ക്കായാണ് ടിക്കറ്റുകളെത്തിച്ചത്.
ഈ ടിക്കറ്റുമായി എത്തിയ ആൾക്ക് ലോട്ടറി വിൽപ്പനക്കാരി വിൻവിൻ ലോട്ടറിയുടെ ഫലം നോക്കി 1500 രൂപ സമ്മാനത്തുക നൽകിയിരുന്നു. ഈ തുക മാറിയെടുക്കാനാണ് ബസ്സ്റ്റാറ്റാൻഡിലെ കടയിലെത്തിയത്. വിൻവിൻ നറുക്കെടുപ്പിൽ ഈ നമ്പരിന് 500 രൂപ സമ്മാനമുണ്ട്. എന്നാൽ വിൻവിൻ ലോട്ടറികൾക്ക് ഈ സീരിസില്ല. എൻ. എന്നതിന് പകരം ഡബ്ല്യു. എന്ന അക്ഷരം ചേർത്താണ് സീരീസുകൾ തുടങ്ങുന്നത്. ഇതോടെ ടിക്കറ്റ് വ്യാജമെന്ന സംശയം ഉയർന്നു.
തുടർന്ന് കംപ്യൂട്ടറിൽ ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് ഫലം നോക്കിയപ്പോൾ വിൻവിൻ എന്നതിനുപകരം നിർമൽ എന്നുതെളിയുകയുംചെയ്തു. ബാർകോഡ് ഫലം 11ാം തീയതി നറുക്കെടുത്ത നിർമൽ 302-ന്റേതാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധമാണ് ലോട്ടറി തയ്യാറാക്കിയിരിക്കുന്നത്. കോട്ടയം എസ്.എച്ച്. മൗണ്ടിലുള്ള ഏജൻസിയുടെ സീലുള്ള ലോട്ടറി ടിക്കറ്റിന് വിൻവിൻ ലോട്ടറിയുടെ അതെ ഡിസൈൻ തന്നെയാണ്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ സമ്മാനമില്ലെന്ന അറിയിപ്പും ലഭിക്കും.
മുൻപ് കൊടുങ്ങൂരിലും സമാനമായ സംഭവം നടന്നിരുന്നു. ലോട്ടറി ടിക്കറ്റ് പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കോട്ടയം ജില്ലാ ലോട്ടറി ഓഫീസർ പറഞ്ഞു.
Comments