മൈസൂരു: കർണാടകയിൽ ജനതാദൾ (എസ്) അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് ഭരണം ലഭിച്ചാൽ മൈസൂരുവിലോ കോളാറിലോ ടിപ്പു യൂണിവേഴ്‌സിറ്റി തുടങ്ങുമെന്ന് ഇബ്രാഹിം വ്യക്തമാക്കി.
ഒന്നുകിൽ മൈസൂരുവിൽ അല്ലെങ്കിൽ കോളാറിൽ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഒപ്പം കെംപഗൗഡ യൂണിവേഴ്‌സിറ്റിയും തുടങ്ങുമെന്നും ജനതാദൾ കർണാടക അദ്ധ്യക്ഷൻ പ്രതികരിച്ചു. അതേസമയം പലരും ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നിൽ കണ്ടാണെന്നും ഇബ്രാഹിം ആരോപിച്ചു.
ടിപ്പു ജയന്തി ആഘോഷിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും ഇസ്ലാമിനെതിരാണ്. അതിനാൽ ഇത്തരം കാര്യങ്ങൾക്കായി മുന്നിട്ടിറങ്ങുന്നവർ ആദ്യം ഇസ്ലാമിക പുരോഹിതന്മാരുമായി ബന്ധപ്പെടണമെന്നും ജനതാദൾ നേതാവ് ആവശ്യപ്പെട്ടു. ടിപ്പുവിന്റെ 100 അടി വലിപ്പമുള്ള പ്രതിമ സ്ഥാപിക്കുമെന്ന കോൺഗ്രസ് നേതാവ് തൻവീർ സെയ്തിന്റെ പ്രഖ്യാപനത്തിൽ പ്രതികരിക്കുകയായിരുന്നു ജനതാദൾ നേതാവ്.
നവംബർ 20ന് മൈസൂരിൽ അരങ്ങേറാനിരിക്കുന്ന ടിപ്പു സുൽത്താൻ പ്രമേയമായ നാടകത്തിനെതിരെയും ഇബ്രാഹിം പ്രതിഷേധമറിയിച്ചു. ടിപ്പുവിന്റെ യഥാർത്ഥ സ്വപ്‌നങ്ങൾ എന്ന പേരിൽ അരങ്ങേറാൻ പോകുന്ന നാടകം ടിപ്പു സുൽത്താനെ നിഷേധാത്മകമായി ചിത്രീകരിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ പ്രാദേശിക ഇസ്ലാമിക നേതാക്കളെ കണ്ട് ഇക്കാര്യം സംസാരിച്ചതായും നാടകത്തിനെതിരെ നിയമപരമായി സമീപിക്കാനാണ് ഒരുക്കമെന്നും ഇബ്രാഹിം അറിയിച്ചു.
Comments