വെല്ലിംഗ്ടൺ: ന്യൂസിലാന്റിനെതിരെ ഇന്ത്യയുടെ ടി20-ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം. ആദ്യ ടി20 മത്സരം വെല്ലിംഗ്ടണിലെ സ്‌കൈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഹാർദ്ദിക് പാണ്ഡ്യയും ഋഷഭ് പന്തും നയിക്കുന്ന ടീം കരുത്തരായ യുവനിരയാൽ സമൃദ്ധമാണ്. വിക്കറ്റ്കീപ്പർ ബാറ്റർമാരായി സഞ്ജുവും ഇഷാൻ കിഷനും ടീമിലെത്തിയതോടെ പരമ്പരയിൽ ശക്തമായ വെല്ലുവിളിയാണ് ടീം ഇന്ത്യ ന്യൂസിലാന്റിന് മുന്നിൽ ഉയർത്തുന്നത്.

ന്യൂസിലാന്റിലെ അതിവേഗ പിച്ചുകളിൽ ബാറ്റർമാർ ശരിയ്‌ക്കും പരീക്ഷിക്കപ്പെടും. കുട്ടിക്രിക്കറ്റിൽ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനെന്ന് വിലിരുത്തപ്പെട്ട ഹാർദ്ദിക് നേതൃത്വം നൽകുമ്പോൾ പോരാട്ടവീര്യം ഇരട്ടിയാക്കിയ ടീമാണ് മൈതാനത്ത് ഇറങ്ങുന്നത്. അയർലാന്റിനെതിരേയും വിൻഡീസിനെതിരേയും ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച ആത്മവിശ്വാസവും ലോകകപ്പിലെ വ്യക്തിഗത മികവും ഹാർദ്ദിക്കിന് കരുത്താണ്.
ലോകകപ്പ് ടി20യിൽ ഏറെ പഴികേട്ട സീനിയർ ഓപ്പണർമാർക്ക് പകരമായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഋഷഭ് പന്തിനൊപ്പം മാറി മാറി പരീക്ഷിക്കപ്പെടാം. ശ്രേയസ്സോ ദീപക് ഹൂഡയോ സഞ്ജുവോ ആരും മൂന്നും നാലും സ്ഥാനത്തെത്താം. നാലാമനായി സൂര്യകുമാർ ശക്തമായി നിലയുറപ്പിക്കുന്പോൾ ഹൂഡയോ സഞ്ജുവോ പിന്മാറേണ്ടിവരും. ഹാർദ്ദിക് മുന്നോട്ടോ പിന്നോട്ടോ ഇറങ്ങികളിക്കുവാനാണ് സാദ്ധ്യത. ഓൾറൗണ്ട് മികവുമായി വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ട്.
ബൗളിംഗിൽ ഉമ്രാൻ മലിക്കിന് പരീക്ഷണ കാലമാണ്. മഴ പകൽ പെയ്താൽ അതിവേഗ പന്തുകൾ ലക്ഷ്യം കണ്ടില്ലെങ്കിൽ അതിർത്തികടത്തുമെന്നത് ബൗളറുടെ ആത്മവിശ്വാസം തകർക്കും. കൃത്യത മുഖമുദ്രയാക്കിയ ഭുവനേശ്വറും അർഷദീപും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഒപ്പം മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും പരമ്പരയിലുണ്ട്. സ്പിൻ കരുത്തായി യുസ്വേന്ദ്ര ചാഹലിനെ നിലനിർത്തുവാനാണ് സാദ്ധ്യത കൂടുതൽ.
കെയ്ൻ വില്യംസൺ ടി20 ഫോർമാറ്റിൽ വിഷമിക്കുന്നതാണ് കിവീസിന്റെ കരുത്ത് ചോർത്തുന്നത്. ഫിൻ അലെന്റെ മികച്ച ഫോമാണ് കിവീസിന് കരുത്താകുന്നത്. ഓപ്പണർ ഡേവിഡ് കോൺവോയ് വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ മികച്ച ഫോമിലാണ്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സും ഗാരിൽ മിച്ചലും ജെയിംസ് നീഷമും സ്വന്തം മണ്ണിൽ അപകടകാരികളാണ്. മിച്ചൽ സാന്റ്‌നറും ബൗളിംഗിലെ മികച്ച അനുഭവപരിചയമുള്ള ടിം സൗത്തിയും കിവീസിന്റെ കരുത്താണ്. ഇഷ് സോധിയും ആദം മിൽനേയും ലോക്കി ഫെർഗൂസനുമാണ് സാദ്ധ്യതാ പട്ടികയിലുള്ള മറ്റ് ബൗളർമാർ.















