ആലപ്പുഴ: വളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. കാട്ടൂർ പുത്തൻപുരയ്‌ക്കൽ റോായ്‌സൺ (32), ചെത്തി പുത്തൻപുരയ്‌ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം പള്ളിക്ക് സമീപമുള്ള ചിറയിൽ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെ (നബീസത്ത് 54) ആണ് യുവാക്കൾ ആക്രമിച്ചത്.
വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. എന്നാൽ വീട്ടമ്മ ഇത് സമ്മതിക്കാതെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. തുടർന്ന് ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റിരുന്നു.
Comments