ലോകത്തെ ഏറ്റവും ജനകീയമായ കളിയാണ് ഫുട്‌ബോൾ. അതാണ് ഫുട്ബാളിന് ലോകമെമ്പാടും ഇത്രയും ജനങ്ങളെ ആകർഷിക്കാനാകുന്നത്. അതുപോലെ തന്നെയാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ജനകീയതും. ലോകത്താകമാനം 300 കോടിയിലധികം ജനങ്ങൾ കഴിഞ്ഞ ലോകകപ്പ് കണ്ടുവെന്നാണ് ഫിഫ വ്യക്തമാക്കുന്നത്. ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയരാകാൻ രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമാണ്. രാജ്യങ്ങൾക്ക് കളി നടത്തുന്നതിലൂടെ ലഭിക്കുന്ന പ്രശസ്തിയും സാമ്പത്തിക അഭിവൃദ്ധിയുമാണ് ആതിഥേയരാകാനുളള മത്സരത്തിന് പിന്നിൽ. എന്നാൽ ആതിഥേയ രാജ്യങ്ങൾക്ക് സാമ്പത്തികമായി വലിയ മെച്ചമുണ്ടോയെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായമാണ്.
ലോകകപ്പ് കഴിഞ്ഞതോടെ പല രാജ്യങ്ങളും കടക്കെണിയിൽ അകപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2010ൽ ഫുട്‌ബോൾ ലോകകപ്പ് നടത്തിയ ദക്ഷിണാഫ്രിക്ക ഒരു മികച്ച ഉദാഹരണമാണ്. ഇവിടെ സാമ്പത്തിക മേഖലയിൽ വലിയ പണപ്പെരുപ്പമാണ് ഉണ്ടായത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് മേൽ ഫിഫ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ഉയർന്ന നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെയും ആരാധകരെയും ഉൾക്കൊള്ളാൻ കൂടുതൽ ഹോട്ടലുകളും താൽക്കാലിക താമസൗകര്യങ്ങളും ആവശ്യമാണ്. ഇതിനുളള നിർമ്മാണ ചെലവുകൾ ആതിഥേയ രാജ്യം തന്നെ വഹിക്കണം. ലോകകപ്പിന് ശേഷം ഈ പശ്ചാത്തലസൗകര്യങ്ങളിൽ പലതും പിന്നീട് ഉപയോഗിക്കാറില്ല.
ഗ്രീസിൽ ഒളിമ്പിക്സിന് വേണ്ടി നിർമ്മിച്ച സ്റ്റേഡിയങ്ങൾ പിന്നീട് വെളളാനകളായി മാറിയെന്നത് ആ രാജ്യം തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇവ പരിപാലിക്കാൻ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്‌ക്കുന്നത്. ഫിഫ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വളരെ ഉയർന്നതാണ്. അതിനാൽ ആതിഥേയ രാജ്യത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന് വൻതുക മുതൽമുടക്കേണ്ടതുണ്ട്. ലോകകപ്പ് ടൂർണമെന്റുകളിലെ ലാഭത്തിന്റെ പ്രധാന ഭാഗം ടെലിവിഷൻ അവകാശങ്ങൾ വിൽക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ ഇത് മുഴുവൻ ഫിഫയ്‌ക്കാണ് ലഭിക്കുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെയും ഫിഫയുടെ പണപ്പെട്ടിയിൽ വലിയ തുകയെത്തും. ആതിഥേയ രാജ്യത്തിന് ഈ ലാഭത്തിന്റെ ഒരു ഭാഗവും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതേസമയം ചെലവുകൾ രാജ്യത്തെ നികുതിദായകർക്ക് മേൽ അടിച്ചൽപ്പിക്കുന്നു.
സ്റ്റേഡിയങ്ങളിൽ വരുന്ന ആളുകൾക്ക് സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് പ്രാദേശിക ചെറുകിട കച്ചവടക്കാരെ തടയാൻ ഫിഫ അധികൃതർ 2014ൽ ബ്രസീൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിലും പരിസരത്തും തങ്ങളുടെ സ്‌പോൺസർമാരുടെ സാധനങ്ങൾ മാത്രം വിൽക്കാൻ വേണ്ടിയാണ് ഫിഫ ഇത്തരം ആവശ്യം ഉന്നയിച്ചത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രധാന നേട്ടമായി പറയുന്നത് ടൂറിസത്തിലെ വളർച്ചയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആതിഥേയ രാജ്യത്തേക്ക് ഒഴുകാൻ ലോകകപ്പ് കാരണമാകുമന്നാണ് ഇക്കൂട്ടരുടെ വാദം. ഇത് കാരണം പ്രാദേശിക ഹോട്ടലുകളും റെസ്റ്റോറന്റുകളും പണം സമ്പാദിക്കുകയും സമ്പദ്വ്യവസ്ഥ മൊത്തത്തിൽ ഉത്തേജിപ്പിക്കപ്പെടുന്നതായും പറയുന്നു. ഈ വാദത്തിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്.
ടൂറിസത്തിന്റെ ഉയർച്ച ഒരു താൽക്കാലിക പ്രക്രിയ മാത്രമാണ്. ലോകകപ്പ് കഴിഞ്ഞയുടൻ തന്നെ ടൂറിസം പഴയ നിലയിലേക്ക് മടങ്ങും. അതിനാൽ ഇത് സമ്പദ്വ്യവസ്ഥയെ വളരെയധികം ഉയർത്തുന്നില്ല. മാത്രമല്ല വൻതോതിൽ വിലക്കയറ്റത്തിന് കാരണമാകുന്നത് തദ്ദേശീയരായ ജനങ്ങൾക്ക് ബാധ്യതയാകും. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചെലവ് സർക്കാരിന് വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നതിന്റെ ബാധ്യത ആ രാജ്യത്തെ ജനങ്ങൾക്കാണ് വഹിക്കേണ്ടി വരിക.
ഫിഫ ലോകകപ്പിന്റെ ഫലമായി കുമിഞ്ഞുകൂടുന്ന ഭീമമായ കടബാധ്യത ടൂറിസം കൊണ്ട് പരിഹരിക്കാനാവില്ല. ലോകകപ്പ് സമയത്ത് ഫിഫ ഉണ്ടാക്കുന്ന എല്ലാ പണവും നികുതി രഹിതമാണ്. അത് കൊണ്ട് സർക്കാരുകൾക്ക് നികുതിയിനത്തിലും വലിയ മെച്ചമുണ്ടാകില്ല. സ്റ്റേഡിയങ്ങൾ നിർമിക്കാൻ ചെലവഴിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാമായിരുന്ന അടിസ്ഥാനസൗകര്യങ്ങൾ വൈകിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ലോകകപ്പ് നടത്തിയപ്പോൾ പ്രതിഷേധം ഉയരാൻ കാരണം ഇതായിരുന്നു.















