കൊച്ചി: താൻ മരിച്ചുവെന്ന വ്യാജവാർത്ത നിഷേധിച്ച് നടൻ മധുമോഹൻ രംഗത്ത്. മധുമോഹൻ അന്തരിച്ചുവെന്ന വാർത്ത മാതൃഭൂമി.കോം ഉൾപ്പെടെയുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മധുമോഹൻ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
വ്യാജവാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും, ചില മാദ്ധ്യമങ്ങൾ ഇത്തരത്തിൽ നിരുത്തരവാദപരമായി വാർത്തകൾ കൊടുക്കുന്നത് ശരിയല്ലെന്നും മധുമോഹൻ പറഞ്ഞു. നിലവിൽ ചെന്നൈയിൽ ജോലിത്തിരക്കിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു. വ്യാജവാർത്ത മുഖ്യധാരാ ഓൺലൈൻ മാദ്ധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയതോടെ, ചലച്ചിത്ര സംഘടനയായ ഫെഫ്ക് ഉൾപ്പെടെ മധുമോഹന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു.
ദൂരദർശനിലെ പരമ്പരകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് മധുമോഹൻ. ദൂരദർശനിലെ ആദ്യ മെഗാ പരമ്പരയായ മാനസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അഭിനയത്തിന് പുറമെ, സംവിധാനം, നിർമാണം, തിരക്കഥാ രചന എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. തൊണ്ണൂറുകളിലെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാണ് മധുമോഹൻ.
Comments