തിരുവനന്തപുരം: സമൂഹത്തിന്റെ ചോദ്യങ്ങൾ ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തി. ഫലം പോസിറ്റീവെങ്കിൽ മൂന്നാഴ്ചയ്ക്കം കുഞ്ഞിനെ മാതാപിതാക്കൾക്കു തിരികെ നൽകും.
കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ദമ്പതികൾ തുറന്നു പറഞ്ഞു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലിലാക്കിയത്. സമൂഹത്തിന്റെ ചോദ്യങ്ങളെ നേരിടാൻ ഭയമായിരുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിനെ അമ്മത്തൊട്ടിലിലാക്കിയത് ഏറെ വേദനയോടെയാണ്. എന്നാൽ അച്ഛനും അമ്മയും ഇല്ലാതെ കുഞ്ഞ് എങ്ങനെ വളരുമെന്ന് ഓർത്തപ്പോൾ സഹിക്കാനായില്ല. ഉപേക്ഷിച്ചതിന് പ്രായശ്ചിത്തം ചെയ്യും. കുഞ്ഞിനെ നന്നായി നോക്കി നല്ലൊരു ജീവിതം നൽകുമെന്ന് ദമ്പതികൾ കൂട്ടിച്ചേർത്തു.
മൂന്ന് മാസം മുൻപ് ഉപേക്ഷിച്ച കുഞ്ഞിനെ വേണമെന്നാണ് നവദമ്പതികളുടെ ആവശ്യം. പ്രണയകാലത്ത് ഗർഭം ധരിച്ച ശേഷം വിവാഹിതരായതാണ് ഇവർ. സമൂഹത്തെ ഭയന്ന് ഗർഭം ധരിച്ചത് മറച്ചുവച്ച ഇവർ മാതാപിതാക്കളെയോ കുടുംബത്തെയോ കാര്യം അറിയിച്ചിരുന്നില്ല. വിവാഹം നടക്കുമ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. തിരുവനന്തപുരത്ത് വാടകവീടെടുത്ത് മേയിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം ജൂലൈ 17 ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ കുഞ്ഞിനെ പിരിഞ്ഞ ശേഷം ദമ്പതിമാർ മാനസികമായി ഏറെ തകർന്നു. സഹിക്കാനാവാതെ കുഞ്ഞിനെ തിരികെ വാങ്ങാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ദത്ത് നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കെയാണ് സംഭവം പുറത്തുവന്നത്. രണ്ടുദിവസം കഴിഞ്ഞാൽ ‘ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ’ എന്ന വിഭാഗത്തിലേക്ക് കുഞ്ഞ് മാറുമായിരുന്നു.
Comments