ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും പ്രധാനമന്ത്രി വാർത്ത ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംവരണം നിർണായക വിഷയമായത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി അഭിമുഖത്തിൽ വിശദീകരിച്ചു. എസ്‌സി , എസ്‌ടി , ഒബിസി വിഭാഗക്കാരുടെ ഉയർച്ച പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നില്ല. അവരുടെ ദുരവസ്ഥ മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭരണഘടനയുടെ യഥാർത്ഥ തത്വങ്ങൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി അട്ടമറിക്കാനാണ് അവർ ശ്രമിക്കുന്നത്. വനവാസികളികളുടേയും ദളിതരുടേയും അഭ്യുദയകാംക്ഷികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ യഥാർത്ഥ്യത്തോട് അടുക്കുമ്പോൾ അവരുടെ ശത്രുക്കളാണ്. പ്രതിപക്ഷ കക്ഷികളുടെ പ്രകടന പത്രികയിൽ നിറയുന്നത് മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണനമാണ്. ഇത്തരക്കാരുടെ സ്വർത്ഥ താത്പര്യത്തിനായി ഭാവി തലമുറകളെ നശിപ്പിക്കണോയെന്നും പ്രധാനമന്ത്രി ചോദിച്ചു.
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുമെന്ന് പ്രതിപക്ഷ വാഗ്ദാനത്തെ പ്രധാനമന്ത്രി നിശിതമായാണ് വിമർശിച്ചത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാല ചൂണ്ടിക്കാട്ടിയായിരിന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ഇത്തരം നടപടിയെടെ എസി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സർവ്വകലാശാലയിൽ നിലനിന്നിരുന്ന സംവരണം ഇല്ലാതായി. സംവരണം നഷ്‌ടപ്പെടുന്നത് പ്രവേശനത്തെയും ജോലിയെയും ഒരുപോലെയാണ് ബാധിച്ചത്. ഇത്തരത്തിൽ 10,000 സ്ഥാപനങ്ങളിലാണ് സംവരണം എടുത്ത് കളഞ്ഞത്.
സംവരണ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിൽ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക ശരിക്കും ഞെട്ടലുണ്ടാക്കി. ഒറ്റനോട്ടത്തിൽ തന്നെ മുസ്ലീം ലിഗിന്റെ ആശയങ്ങളാണ് അവർ അവതരിപ്പിച്ചത്. സ്പോർട്ട്സിലും സർക്കാർ ടെൻഡറുകളിൽ പോലും ന്യൂനപക്ഷ ക്വാട്ട കൊണ്ടുവരുമെന്ന് അവർ പറയുന്നു. മികച്ച പ്രകടനവും , കഠിനാദ്ധ്വാനവുമല്ലേ കായിരംഗത്ത് മാനദണ്ഡമാകേണ്ടത്. മികച്ച പ്രവർത്തന പാരമ്പര്യവുമുള്ളവരല്ലേ പാലങ്ങൾ നിർമിക്കേണ്ടത്. അവിടെ ഈ പറയുന്ന രീതി എങ്ങനെ അംഗീകരിക്കാനാകും പ്രധാനമന്ത്രി ചോദിച്ചു
ഒബിസി, എസി-എസ്ടി സഹോദരങ്ങളുടെ സംരക്ഷണം തന്റെ കടമയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. രഹസ്യ അജണ്ട അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം. ആന്ധ്രാപ്രദേശിൽ ഒറ്റരാത്രികൊണ്ടാണ് അവർ എല്ലാ മുസ്ലീങ്ങളേയും ഒബിസിക്കാരാക്കി മാറ്റിയത്. എന്നാൽ അതിലും ദൗർഭാഗ്യകരമായ കാര്യം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി അവർ ഇപ്പോൾ ജൂഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നു. എന്ത് സംഭവിച്ചാലും ഞങ്ങൾ കോടതിയെ മാനിക്കില്ലെന്ന് പോലും പോലും പറയുന്നു. സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















