നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ദോഹ: ഗാലറിയിൽ ആർത്തുവിളിച്ച മഞ്ഞക്കടലിനെ നിശബ്ദമാക്കി ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിലെത്തി. 4-2 എന്ന സ്‌കോറിനായിരുന്നു ക്രൊയേഷ്യയുടെ വിജയം.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മറിലൂടെ ബ്രസീൽ മുന്നിലെത്തിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ അവശേഷിക്കെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്‌ക്കായി തിരിച്ചടിച്ചത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും പ്രതിരോധത്തിന്റെ വൻമതിലുയർത്തിയാണ്  ബ്രസീലിന്റെ മുന്നേറ്റങ്ങൾ ക്രൊയേഷ്യ തടഞ്ഞത്. നെയ്മറിലൂടെ ലീഡ് എടുത്തിട്ടും പ്രതിരോധം മറന്ന് ആക്രമണം പുറത്തെടുത്ത ബ്രസീലിന്റെ പിഴവ് മുതലെടുത്തായിരുന്നു പെട്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചത്.

നിക്കോളോ വ്‌ലാസിച്ച്, ലൂക്കാ മോഡ്രിച്ച്, ലോവ്‌റോ മയർ, മിസ്ലാവ് ഓർസിച്ച് എന്നിവർ ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ പെഡ്രോ എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്,. ആദ്യ കിക്കെടുത്ത റോഡ്രിഗോയ്‌ക്കും നാലം കിക്കെടുത്ത മാർക്വീഞ്ഞോസിനും ലക്ഷ്യം പിഴച്ചതോടെ ബ്രസീലിന് പുറത്തേക്കുളള വഴി തെളിയുകയായിരുന്നു.

ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയാണിത്. ഈ ലോകകപ്പിൽ സെമിയിൽ കടക്കുന്ന ആദ്യ ടീമാണ് ക്രൊയേഷ്യ.

Share