ദോഹ: ആവേശം വാനോളം ഉയർത്തി ഇന്നുവരെ കാണാത്ത ആവേശ ഫൈനൽ. മെസിയെന്ന വീരനായകന്റെ ചുമലിൽ അർജ്ജന്റീന, മാറഡോണയ്‌ക്ക് ശേഷം മറ്റൊരു ലോകോത്തര താരത്തിലൂടെ ആധികാരികമായി തന്നെ ലോക കിരീടം ചൂടി. എന്നാൽ 7 വർഷം മുന്നേ ഈ കിരീട നേട്ടം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു. അതും മെസി കപ്പുയർത്തുമെന്നും കൃത്യമായി പറഞ്ഞു.
ഇന്ന് ആ നാക്ക് പൊന്നായവനെ ലോകം തേടുന്നു. മെസി മിശിഹയാകുമെന്ന് പ്രവചിച്ച ജോസ് മിഗ്വായേൽ പൊളാൻകോ താരമായിരിക്കുന്നു. ഇന്നലെ ലൂസൈൽ സ്റ്റേഡിയത്തിൽ മെസി കപ്പിൽ മുത്തമിട്ടപ്പോൾ ശ്രദ്ധനേടിയത് ഈ മെക്‌സിക്കൻ പൗരനാണ്. 2022 ഡിസംബർ 18ന് അന്ന് 34 വയസ്സുകാരനായ ലയണൽ ലിയോണൽ മെസി സ്വന്തം നാടിനായി ലോകകിരീട ത്തിൽ മുത്തമിടും. എക്കാലത്തേയും മികച്ച താരമായി മാറും. നിങ്ങൾ ഓർത്തുവെച്ചോളൂ, ഏഴു വർഷത്തിന് ശേഷം എന്റെ ഈ വാക്കുകൾ സത്യമാകും. 2015 മാർച്ച് 21ന് മിഗ്വായേൽ ട്വീറ്റ് ചെയ്ത വാചകങ്ങളാണിത്.
ജോസ് മിഗ്വായേൽ പൊളാൻകോയുടെ സത്യമായ ഈ പ്രവചനത്തിന് പിന്നാലെയാണ് ഇന്ന് ഫുട്‌ബോൾ ലോകം. ഈ ട്വീറ്റിന് ഇന്ന് പുലർച്ചെ മാത്രം ലഭിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ലൈക്കുകളാണ്. 22000 പേർ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് റീട്വീറ്റും ചെയ്തു. മെക്കാനിക്കൽ എഞ്ചിനീയറെന്ന തൊഴിലിനൊപ്പം മികച്ച കണ്ടന്റ് റൈറ്ററായ മിഗ്വായേൽ നിലവിൽ മാർക്കറ്റിംഗ് രംഗത്താണ് തിളങ്ങുന്നത്.
Comments