തൃശ്ശൂർ: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. 323 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യം പ്രതികൾ കുടുങ്ങിയത്. പരിശോധനയ്‌ക്കിടെ സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.
തുടർന്ന് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംഘത്തിലുള്ള ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു. ശേഷം ഗുരുവായൂർ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തതോടെ ആകെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് 323 ഗ്രാമായി ഉയർന്നു.
പിടിച്ചെടുത്ത മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, ആർക്കാണ് വിതരണം ചെയ്യാനിരുന്നത്, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വലിയ ശൃംഖലയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.















