ന്യൂഡൽഹി: രാജ്യത്ത് കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. ചൈനയിൽ നിലവിലെ സാഹചര്യം രൂക്ഷമാകുന്നതിന് കാരണമായ ബിഎഫ്.7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലും ഒഡീഷയിലും രണ്ട് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന് കൂടി വേണ്ടിയാണ് പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുക, വാക്സിനേഷനും കൊറോണ പരിശോധനയും വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചയാകും.
സംസ്ഥാനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. മഹാരാഷ്ട്രയിലും ഡൽഹിയിലും അതാത് മുഖ്യമന്ത്രിമാർ കൊറോണ അവലോകന യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ബിഎഫ്.7, ബിഎഫ്.12 വകഭേദങ്ങൾ ബാധിച്ചവർ ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചതായാണ് വിവരം. ഇവരെ വീട്ടിൽ പൂർണമായും ഐസൊലേഷനിൽ ആക്കിയിരുന്നു.
നിലവിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ലെങ്കിലും തിരക്കേറിയ ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ സ്രവ പരിശോധന നടത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്.
Comments