മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക്കുകളിൽ ഒന്നും, മോഹൻലാൽ എന്ന വിസ്മയ ഖനിയുടെ പൂർണരൂപം വെളിച്ചത്ത് കൊണ്ടുവന്ന ചിത്രവുമാണ് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം. 1999-ലെ കാൻസ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടു. കഥകളി നടനായ കുഞ്ഞിക്കുട്ടനായി മോഹൻലാൽ പകർന്നാടിയപ്പോൾ സിനിമാ പ്രേക്ഷകർ ഒന്നടങ്കം വിസ്മയം കൊണ്ട് വിറങ്ങലിച്ചിരുന്നു പോയി. ഇപ്പോൾ ചിത്രത്തിന്റെ 23-ാം വാർഷികം ആഘോഷിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.
മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ മോഹൻലാൽ എന്ന വിസ്മയത്തെ തേടി വന്നു. മൂന്ന് ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന പുരസ്‌കാരവും അടക്കം നിരവധി അംഗീകാരങ്ങളാണ് വാനപ്രസ്ഥം എന്ന അത്ഭുത, അപൂർവ്വ സിനിമയെ തേടിയെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി ആയിരുന്നു വാനപ്രസ്ഥനത്തിന് സംഭാഷണം ഒരുക്കിയത്. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമെ ഉണ്ടായിരിക്കുകയുള്ളു. അതാണ് വാനപ്രസ്ഥം. റെനേറ്റോ ബെർത്തോ, സന്തോഷ് ശിവൻ എന്നിവർ ഒപ്പിയെടുത്ത ദൃശ്യഭംഗിയും സക്കീർ ഹുസൈൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മനോജ് കുറൂറിന്റെ കഥകളിപ്പദങ്ങളും ഇഴചേരുമ്പോൾ വാനപ്രസ്ഥം ഒരു വിസ്മയ ലോകം സൃഷ്ടിച്ചു.
മോഹൻലാനിനൊപ്പം സുഹാസിനി, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വെണ്മണി ഹരിദാസ്, വെൺമണി വിഷ്ണു, കുക്കു പരമേശ്വരൻ, കലാമണ്ഡലം കേശവൻ, ബിന്ദു പണിക്കർ എന്നിങ്ങനെ ഒരു വലിയ താരതനിര അണിനിരന്നപ്പോൾ ലഭിച്ചത് മികച്ച അഭിനയ മുഹൂർത്തങ്ങൾ. പലപ്പോഴും, സിനിമയാണോ കഥകളിയാണോ ജീവിതമാണോ കാണുന്നതെന്ന് തോന്നിപോകും. ‘വാനപ്രസ്ഥം’ ഒരു അത്ഭുതമാണ്. അതിനെ വാക്കുകൾ കൊണ്ട് വരച്ചിടാൻ പ്രയാസവും. 23-ാം വർഷം എത്തി നിൽക്കുമ്പോഴും ആ സിനിമയുടെ ഉടൽ തൊടുന്ന ഉള്ളുലയ്‌ക്കുന്ന മാന്ത്രിക സ്പർശം ഓരോ മലയാളികളെയും തൊട്ടുണർന്നു.
Comments