കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ നാസു(24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, ചോദ്യം ചെയ്ത് വരികയുമായിരുന്നു. കഴിഞ്ഞ മാസം 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവിടെ വച്ച് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും, പിന്നാലെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകി.
ഡിസംബർ 29 മുതലാണ് കേരളപുരം സ്വദേശിയായ യുവതിയെ കാണാതായത്. നാസുവിനെ ഡിസംബർ 31ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് സംശയാസ്പദമായി ഫോണും പിടിച്ചെടുത്തു. ഫോൺ കളഞ്ഞു കിട്ടിയതാണെന്നാണ് നാസു പറഞ്ഞത്. ഈ ഫോണിൽ നിന്ന് നമ്പറെടുത്ത് വിളിച്ചപ്പോൾ യുവതിയുടെ വീട്ടിലേക്കാണ് കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പോലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്ത ശേഷം നാസുവിനെ വിട്ടയയ്ക്കുകയും ചെയ്തു.
മൃതദേഹം കണ്ടുകിട്ടിയതിന് പിന്നാലെയാണ് നാസുവിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതിയെ ബീച്ചിൽ പരിചയപ്പെട്ടുവെന്ന കാര്യം പോലീസിനോട് സമ്മതിക്കുന്നത്.
Comments