ലക്നൗ: ഉത്തർപ്രദേശിനെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ചലച്ചിത്ര നിർമ്മാണ കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റണമെന്ന പദ്ധതിയുടെ ഭാഗമായാണ് ബോളിവുഡിലെ പ്രമുഖരെ യോഗി ആദിത്യനാഥ് ചർച്ചയ്‌ക്ക് ക്ഷണിച്ചത്. സിനിമകൾ നിർമ്മിക്കാൻ സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്നും യുപിയിൽ വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ 50 ശതമാനം സബ്സിടി നൽകുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
‘ചലച്ചിത്ര മേഖലയിൽ നിന്നും ഉത്തർപ്രദേശിൽ ബിജെപിക്ക് രണ്ട് എംപിമാരുണ്ട്. ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിലും സിനിമ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉത്തർപ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയർന്നു. ദേശീയ ചലച്ചിത്ര അവാർഡുകളിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും (IFFI) ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്’.
‘സുരക്ഷിതമായ അന്തരീക്ഷത്തിന് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനത്തിന് മികച്ച കണക്റ്റിവിറ്റിയുണ്ട്. യുപി സർക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് സംസ്ഥാനത്ത് ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ അതിന് 50 ശതമാനം സബ്‌സിഡി ഉണ്ടായിരിക്കും. അതുപോലെ, സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്‌സിഡി നൽകും’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിർമ്മാതാവ് ബോണി കപൂർ, ഗോരഖ്പൂർ ലോക്സഭാ എംപിയും നടനുമായ രവി കിഷൻ, ഭോജ്പുരി നടൻ ദിനേഷ് ലാൽ നിർഹുവ, പിന്നണി ഗായകരായ സോനു നിഗം , കൈലാഷ് ഖേർ, നടൻ സുനിൽ ഷെട്ടി, ചലച്ചിത്ര നിർമ്മാതാക്കളായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര് ഭണ്ഡാർക്കർ, രാജ്കുമാർ സന്തോഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments