കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതജി നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി മരിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപരമായി നാസു കോട്ടേഴ്സിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ചെമ്മാമുക്കിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് കേരളാപുരം സ്വദേശിനി ഉമാ പ്രസാദിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയ്ക്ക് പിറകിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ഇതിന് പിന്നാലെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബീച്ചിൽ നിന്നും .യുവതിയുടെ മൊബൈൽഫോൺ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് പ്രതി നാസുവിലേക്ക് എത്തിയത്.
യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയിൽ യുവതിയ്ക്ക് അപസ്മാരം വന്നുവെന്നും പിന്നാലെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് പോലീസിന് മൊഴി നൽകിയത്. യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകിയിരുന്നു. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാസു യുവതിയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.
Comments