തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ട്രാവൽ വ്ലോഗറാണ് സുജിത്ത് ഭക്തൻ. അദ്ദേഹത്തിന്റെ ‘ടെക് ട്രാവൽ ഈറ്റ്’ എന്ന എന്ന യൂട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. സുജിത്ത് ഇപ്പോൾ യാത്ര ചെയ്യുന്നത് ഉത്തർപ്രദേശിൽ കൂടിയാണ്. ഇതിന്റെ പിന്നാലെ ഉത്തേരേന്ത്യൻ സംസ്കാരത്തെയും അവിടുത്ത ജനങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളുമായി മലയാളികളിലെ ഒരു വിഭാഗം രംഗത്തും വന്നിരുന്നു. എന്നാൽ, യുപിയിലെ വികസനവും അവിടുത്തെ റോഡുകളുടെ വലിപ്പവും ശുചിത്വവുമെല്ലാം തന്റെ വീഡിയോയിലൂടെ സുജിത്ത് ഭക്തൻ ജനങ്ങളിലേയ്‌ക്ക് എത്തിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം പണി കഴിപ്പിക്കുന്നിടത്തും അദ്ദേഹം സന്ദർശനം നടത്തി. ഇതോടെ, വലിയ തരത്തിലുള്ള സൈബർ ആക്രമണവും അവഹേളനവുമാണ് സുജിത്ത് ഭക്തനെതിരെ ഒരു വിഭാഗം നടത്തുന്നത്. ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
‘ആര് എന്ത് പറയണം, എന്ത് അവതരിപ്പിക്കണം, എന്ത് ഭക്ഷണം വെക്കണം, എന്ത് കഴിക്കണം, എന്ത് എഴുതണം, എവിടെ പോകണം എന്നെല്ലാം ഇസ്ലാമിസ്റ്റുകൾ തീരുമാനിക്കുമെന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത Travel lnfluencer സുജിത്ത് ഭക്തന് നേരെ സോഷ്യൽ മീഡിയയിലുണ്ടായ ജിഹാദി സൈബർ ആക്രമണം. സുജിത്ത് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ച വീഡിയോ പോസ്റ്റ് ചെയ്തതാണ് പ്രബുദ്ധ കേരളത്തിലെ മതവർഗീയവാദികൾക്ക് ഹാലിളകാൻ കാരണം. അയോദ്ധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലവും ശ്രീരാമൻ ആരാധ്യപുരുഷനുമാണ് എന്നിരിക്കെ നിങ്ങൾ എന്തിനാണ് അവിടേക്ക് പോയി എന്നാണ് സൈബർ ജിഹാദികൾ ചോദിക്കുന്നത്. നിങ്ങൾ എവിടെ പോകണം എന്ത് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന താലിബാനിസമാണ് ഇത്. ഒടുവിൽ എല്ലാ മതവിദ്വേഷം പടർത്തുന്ന കമന്റുകളും ഡിലീറ്റ് ചെയ്ത് തന്റെ മതേതരത്വം തെളിയിക്കുന്ന കമന്റ് ഇടേണ്ടി വന്നു ആ യുവ യൂട്യൂബർക്ക്. നാഴികയ്‌ക്ക് നാൽപ്പതുവട്ടം ഇത് കേരളമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമില്ലാത്തതൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്’.
‘സ്കൂൾ കലോത്സവത്തിൽ ദേശസ്നേഹം ജ്വലിപ്പിക്കുന്ന സൈനികരുടെ പോരാട്ട വീര്യം കാണിക്കുന്ന ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചവരെ വേട്ടയാടുകയാണ് ഇടത് സർക്കാർ. ആ കലാസംഘത്തിന്റെ കൺവീനർ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം തരണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിൽ തന്നെ കേരളത്തിന്റെ ഇന്നത്തെ ദയനീയ ചിത്രം പ്രകടമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പിണറായി വിജയനും കൂട്ടരും മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണ്. പഴയിടത്തെ പോലെയുള്ള സീനിയറായ ഒരു പാചകക്കാരന് ഈ മതമൗലികവാദികളെ പേടിച്ച് കലോത്സവ വേദിയിൽ നിന്നും പടിയിറങ്ങേണ്ടി വരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെപ്പോലൊരു മന്ത്രി നേരിട്ടാണ് ഇത്തരം ഇസ്ലാമികവത്ക്കരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നതാണ് ഞെട്ടിക്കുന്നത്. ജിഹാദികളുടെ മേധാവിത്വ മനോഭാവം അംഗീകരിച്ചു തരാൻ ഈ നാട്ടിലെ എല്ലാവരും ഒരുക്കമല്ലെന്ന് മാത്രം മന്ത്രിയേയും പരിവാരങ്ങളെയും ഓർമ്മിപ്പിക്കുന്നു’ എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.















