ഇസ്ലാമാബാദ്: കഴിഞ്ഞ നാലുവർഷത്തിനിടെ മാത്രം പാകിസ്താനിൽ കൊല്ലപ്പെട്ടത് 42 മാദ്ധ്യമ പ്രവർത്തകർ. പാകിസ്താൻ പാർലമെന്ററികാര്യ മന്ത്രി മുർതസ ജാവേദ് അബ്ബാസിയാണ് കണക്കുകൾ സെനറ്റിൽ അവതരിപ്പിച്ചത്. ഭീകരാക്രമണങ്ങളിലോ അജ്ഞാതരുടെ വെടിവെയ്പ്പിലോ ആണ് ഇവരിൽ ഭൂരിഭാഗംപേരും കൊല്ലപ്പെട്ടത്.
കണക്കുകൾ പ്രകാരം 15 മാദ്ധ്യമപ്രവർത്തകർ പഞ്ചാബിലും 11 പേർ സിന്ധിലും 13 പേർ ഖൈബർ പഖ്തുൻഖ്വയിലും മൂന്നുപേർ ബലൂചിസ്താനിലും കൊല്ലപ്പെട്ടു. വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമം നടക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. മദ്ധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കണക്കുകൾ സർക്കാർ തന്നെ പുറത്തുവിട്ടിരിക്കുന്നത്.
മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പാകിസ്താൻ ഫെഡറൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്്ട്ര ഫെഡറേഷൻ ഓഫ് ജേണലിസറ്റ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മാദ്ധ്യമ പ്രവർത്തനത്തിന് ഏറ്റവും അപകടംപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ അഞ്ചാമതാണ്. 2022ലെ പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 157-ാം സ്ഥാനമാണ് പാകിസ്താനുള്ളത്.
Comments