ഗുവാഹത്തി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ശൈശവവിവാഹങ്ങൾ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് അസം സർക്കാർ. 18-ന് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ പോലീസ് പിടികൂടി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
അസമിൽ ഒരു ലക്ഷത്തിലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതരാകുകയും നിരവധി പേർ ഇക്കഴിഞ്ഞ വർഷങ്ങളിൽ അമ്മമാരായി മാറുകയും ചെയ്ത സംഭവങ്ങൾ തുടർക്കഥയാണ്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടിക്കൊരുങ്ങുന്നത്.
14നും 18നും ഇടയ്‌ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്തവരെ ശൈശവ വിവാഹ നിരോധന നിയമം, 2006 പ്രകാരം അറസ്റ്റ് ചെയ്യാനും പോക്‌സോ നിയമപ്രകാരം കേസെടുക്കാനും ഹിമന്ത ബിശ്വ ശർമ്മ തിങ്കളാഴ്ച പോലീസിനോട് നിർദ്ദേശിച്ചു.
കൂടാതെ ഇത്തരത്തിൽ നിയമവിരുദ്ധ വിവാഹങ്ങൾ നടത്തിയ മാതാപിതാക്കൾക്കും മതപുരോഹിതന്മാർക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ പ്രായപൂർത്തിയായ പുരുഷൻ വിവാഹം ചെയ്ത് ശാരീരികബന്ധം പുലർത്തുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഒന്നാണ്.
എന്നാൽ രാജ്യത്തിന്റെ പലയിടത്തും ശൈശവ വിവാഹങ്ങൾ വ്യാപകമാണ്. ഔദ്യോഗിക കണക്കുകൾ വളരെ കുറവാണ് കാരണം ഭൂരിഭാഗം വിവാഹങ്ങളും രഹസ്യമായി നടക്കുന്നത്. അവ റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല.
നിലവിൽ ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ വിവാഹം ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. 2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ പ്രകാരം സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള തീരുമാനം മാർച്ചിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Comments