വിചിത്രമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യമാണിത്.. തെലങ്കാനയിൽ കഷണ്ടിയുള്ളവർക്ക് വേണ്ടി മാത്രം ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിൽ എക്കാലത്തും പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, സൗന്ദര്യ സങ്കൽപ്പങ്ങളുടെ പേരിൽ വിവേചനങ്ങൾക്ക് വിധേയരാകുന്ന വിഭാഗത്തിന് വേണ്ടി പെൻഷൻ അനുവദിക്കണമെന്നാണ് പ്രസ്തുത സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കെ. ചന്ദ്രശേഖർ റാവു സർക്കാരിനോടാണ് അപേക്ഷ.
ദിവ്യാംഗരായ വ്യക്തികൾക്ക് 3,016 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് കഷണി സംഘടനയിലുള്ളവർക്കും സർക്കാർ സഹായം അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. പ്രതിമാസം 6,000 രൂപ വേണമെന്നാണ് ആവശ്യം.
സംഘടനയിലുള്ള എല്ലാവരും തെലങ്കാനയിലെ സിദ്ദിപേട്ടിലുള്ള തങ്കലപ്പള്ളി ഗ്രാമവാസികളാണ്. ചുറ്റുമുള്ളവരിൽ നിന്നും ദിവസവും നേരിടുന്ന പരിഹാസങ്ങൾക്ക് ആശ്വാസമാകാൻ പെൻഷൻ തുക സഹായിക്കുമെന്ന് സംഘടന പറയുന്നു. സംക്രാന്തി സമ്മാനമായി ഇത്തരമൊരു സഹായം സർക്കാർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
”ആളുകൾ ഞങ്ങളെ നോക്കി പറയുന്ന ഓരോ കമന്റുകളും വേദനയുളവാക്കുന്നു. മുടിയില്ലാത്ത ഞങ്ങളുടെ തല നോക്കി കളിയാക്കി ചിരിക്കുന്നു. ഇത്തരം സമീപനങ്ങൾ പലർക്കും മാനസിക സമ്മർദ്ദം പോലും ഉണ്ടാക്കുന്നുണ്ട്. സർക്കാർ നല്ലൊരു തുക പെൻഷൻ നൽകുകയാണെങ്കിൽ മുടി വെച്ചുപിടിപ്പിക്കുന്ന ട്രീറ്റ്‌മെന്റ് സ്വീകരിക്കാൻ പല ചെറുപ്പക്കാർക്കും സഹായമാവും.” സംഘടനയിലെ അംഗങ്ങൾ പറഞ്ഞു.
Comments