അങ്കാര : തുർക്കിയിലെ ദുരന്തഭൂമിയിൽ നിന്ന് ഒരു ആശ്വാസ വാർത്തയേകി റോമിയോയും ജൂലിയും. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്ക്വാഡിന്റെ ഭാഗമായ റോമിയോയും ജൂലിയുമാണ് ആറ് വയസ്സുകാരിയ്ക്ക പുതുജന്മം നൽകിയത്. ടൺ കണക്കിന് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആറ് വയസ്സുകാരിയായ നസ്രിനെ ഇവർ കണ്ടെത്തുകയായിരിന്നു. ദുരന്തത്തിനിടയിൽ പ്രതീക്ഷയുടെ തിളക്കം നൽകാൻ റോമിയോയ്ക്കും ജൂലിയ്ക്കും സാധിച്ചത് രാജ്യത്തിന് അഭിമാനകരമാണ്.
നസ്രിനുള്ള സ്ഥലം അദ്യം തിരിച്ചറിഞ്ഞത് ജൂലിയാണ്, തുടർന്ന് റോമിയോയെ സ്ഥലത്തെത്തിച്ച് അവശിഷ്ടങ്ങൾക്കടിയിൽ കുട്ടിയ്ക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ തുർക്കി ഹതായിലെ ഇന്ത്യൻ കരസേനയുടെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഭൂകമ്പം വിതച്ച തുർക്കിയിലേക്ക് സഹായങ്ങളുമായി ഇന്ത്യൻ സർക്കാരിന്റെ ഓപ്പറേഷൻ ദോസ്ത് എന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് പ്രത്യേക സംഘം ചൊവ്വാഴ്ച പുറപ്പെട്ടിരുന്നു. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യ, സംയുക്ത സേനയെയും ദുരിതാശ്വാസ സാമഗ്രികളും തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ആവശ്യാനുസരണം രക്ഷാപ്രവർത്തനത്തിൽ തുർക്കിയിലെ പ്രാദേശിക അധികാരികളെ സഹായിക്കുമെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.
അതേസമയം, തുർക്കിയിൽ 21,000-ത്തിലധികം ആളുകൾ മരണപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ഇന്ത്യയിൽ നിന്നുള്ള ആറാമത്തെ വിമാനം തുർക്കിയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ആദ്യ അഞ്ച് വിമാനങ്ങളിൽ 135 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും 250-ലധികം ഉദ്യോഗസ്ഥരെയും തുർക്കിയിൽ എത്തിക്കാൻ രാജ്യത്തിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Comments