ഭാരതം ഹരിതോർജ്ജ വിപ്ലവത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വൻ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തിയത്. വൈദ്യുത വാഹന രംഗത്ത് രാജ്യം വൻ കുതിച്ച് ചാട്ടത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ വലിയ മുതൽക്കൂട്ടാകും. ലിഥിയം സാന്നിധ്യം കണ്ടെത്തിയത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
നോൺ-ഫെറസ് ലോഹമാണ് ലിഥിയം, അതായത് ഇരുമ്പിന്റെ അംശമില്ലാത്ത ലോഹം. ‘വെളുത്ത സ്വർണ്ണം’ എന്നാണ് ഇത് അറിയപ്പെടുന്നത്.വൈദ്യുത വാഹനങ്ങളിലെ ഇവി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. അതിനാൽ സ്വന്തമായ ലിഥിയം ശേഖരമുള്ളത് വൈദ്യുതി വാഹന നിർമാണ രംഗത്ത് രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. ഇരുമ്പിന്റെ അംശം ഇല്ലാത്തതിനാൽ തന്നെ ലിഥിയത്തിൽ തുരുമ്പ് പിടിക്കില്ല. ഒപ്പം വലിപ്പ കുറവും സാധാരണ ബാറ്ററിയെക്കാൾ ശേഷിയും കൂടുതലുണ്ട് ലിഥിയം ബാറ്ററിയ്‌ക്ക്. ആവർത്തിച്ചും വയർലെസായും ചാർജ് ചെയ്യാൻ കഴിയും.
ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഗാഡ്ജെറ്റുകളുടെ ബാറ്ററികളിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്. കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്‌ഫോൺ, ക്യാമറ, പവർ ടൂൾസ്, ഗൃഹോപകരണങ്ങൾ, സോളാർ പ്ലാന്റ്, എനർജി സ്റ്റോറേജ് സിസ്റ്റം,ഗ്ലാസ്, സെറാമിക്‌സ് വ്യവസായങ്ങളിലും ഇത് ഉപയോഗിക്കുന്നു. 2025-ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ഇന്ത്യയിലെ ഈ കണ്ടെത്തൽ വലിയ വിപ്ലവത്തിന് വഴി തുറന്നേക്കും.
വിപ്ലവത്തിന് കളമൊരുങ്ങി 5.9 ദശലക്ഷം ടൺ ലിഥിയമാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ജമ്മുകശ്മിരിലെ റാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് ലിഥിയം ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നാല് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ 50 ശതമാനവും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലാണ്. ഓസ്ട്രേലിയയിലും ഏകദേശം 2.7 ദശലക്ഷം ടൺ ലിഥിയമുണ്ട്. എന്നാൽ അസംസ്‌കൃത ലിഥിയം ബാറ്ററികളാക്കി സംസ്‌കരിക്കുന്നതിനുള്ള ലോകത്തെ ശേഷിയുടെ 60 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. രാജ്യത്ത് നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ് ലിഥിയത്തിന്റെ 70 ശതമാനം എത്തുന്നത് ചൈനയിൽ നിന്നാണ്.
Comments