വാരാണസി: രാഹുൽ ഗാന്ധിയുടെ വാദങ്ങൾ പൊളിച്ച് വിമാനത്താവള അധികൃതർ. വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിലാണ് വാരണാസി വിമാനത്താവള അധികൃതരുടെ മറുപടി. രാഹുൽ തന്നെയാണ് വിമാനം റദ്ദാക്കിയെതെന്നും മറിച്ചാണെങ്കിൽ വിവരം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ടാഗ് ചെയ്ത് വിമാനത്താവള അധികൃതർ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചു.
രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. യുപി കോൺഗ്രസ് നേതാവ് അജയ് റായാണ് ആരോപണമുന്നയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചതെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചിരുന്നു.
വാരാണസിയിലും പ്രയാഗ്‌രാജിലും ചൊവ്വാഴ്ച വിവിധ പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു എന്നും എന്നാൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Comments