ജയ്പൂർ: കൽക്കരി ലെവി അഴിമതിയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രതികാരബുദ്ധി വച്ച് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത ബജറ്റ് സെഷന് മുന്നോടിയായി ജയ്പൂരിൽ സംഘടിപ്പിച്ച മാദ്ധ്യമ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഏത് ഏജൻസിയായാലും ആദ്യം വിവരശേഖരണം നടത്തും. ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കൂ. അല്ലാതെ പ്രതികാര ബുദ്ധിയോട് കൂടി ഒരു നടപടിയുമുണ്ടാകില്ല. പാർലമെന്റിൽ ഇരിക്കുന്ന സമയത്ത് മറ്റുള്ളവർ പറയുന്നത് കേൾക്കാനെങ്കിലും കോൺഗ്രസ് ശ്രമിക്കണമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഇഡി റെയ്ഡ് വൈരാഗ്യത്തിന്റെ പേരിലാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പരാമർശത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി.
കോൺഗ്രസ് നേതാക്കളുടെ വസതിയിലുൾപ്പെടെ ഛത്തീസ്ഗഡിലെ 14 കേന്ദ്രങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച പരിശോധന ആരംഭിച്ചത്. ഛത്തീസ്ഗഡിലെ കൽക്കരി ഖനന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കോൺഗ്രസ് നേതാക്കളായ റാം ഗോപാൽ അഗർവാൾ, ഗിരീഷ് ദേവാംഗൻ, ആർ.പി സിംഗ്, വിനോദ് തിവാരി, സണ്ണി അഗർവാൾ എന്നിവരുടെ വീടുകളിൽ പരിശോധന നടക്കുന്നുണ്ട്.
ജിഎസ്ടിക്ക് കീഴിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തണമെന്ന ആവശ്യം ഏതെങ്കിലും പാർട്ടിക്കോ സംസ്ഥാന സർക്കാരുകൾക്കോ ഉണ്ടെങ്കിൽ അക്കാര്യം ജിഎസ്ടി കൗൺസിലിന് മുമ്പാകെ സമർപ്പിച്ചതിന് ശേഷമേ ചർച്ച ചെയ്യുകയുള്ളൂവെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു. ഇന്ധന വിൽപന ജിഎസ്ടിക്ക് താഴെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ജിഎസ്ടി കൗൺസിലാണ്, അല്ലാതെ സർക്കാരല്ല. മാത്രവുമല്ല, പെട്രോളും ഡീസലും ജിഎസ്ടിക്ക് താഴെ ഉൾപ്പെടുത്തണമെങ്കിൽ എല്ലാ സംസ്ഥാന സർക്കാരുകളുടെയും അനുവാദം ആവശ്യമാണെന്നും ധനമന്ത്രി അറിയിച്ചു.
Comments