ന്യൂഡൽഹി: മരിച്ചുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ച നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാർ. മരണാനന്തര ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുഞ്ഞ് മരിച്ചിട്ടില്ലെന്ന് വീട്ടുകാർക്ക് മനസിലായത്. ഡൽഹിയിലെ സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നാണ് ഗുരുതരമായ പിഴവ് സംഭവിച്ചതെന്നാണ് വിവരം.
പെൺകുട്ടി ജനിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ കുട്ടി മരിച്ചുവെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് കുട്ടിയെ ഒരു ബോക്സിലാക്കി പാക്ക് ചെയ്ത് വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം മരണാനന്തരക്രിയകൾ നടത്താനുള്ള ശ്രമത്തിലായി കുടുംബം. ചടങ്ങുകൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ കുട്ടിയുടെ ‘മൃതദേഹം’ കൊണ്ടുവന്ന ബോക്സ് വീട്ടുകാർ തുറന്നുനോക്കി. പെട്ടെന്നാണ് അവർ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
പെൺകുട്ടി ശ്വാസമെടുക്കാൻ ശ്രമിക്കുന്നത് കുടുംബം കാണാനിടയായി. കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ ആദ്യം വിസമ്മതിച്ചതായും വെന്റിലേറ്റർ സഹായം നിരാകരിക്കുകയും ചെയ്തുവെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയുടെ ഭാഗത്ത് നിന്നാണ് ഗുരുതരമായ പിഴവ് സംഭവച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ ആരോഗ്യവകുപ്പ് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി വിമർശിച്ചു.
Comments