പ്രിയ നമ്പ്യാർ
മനുഷ്യന്റെ വികാര വിചാരങ്ങൾ അടക്കത്തൊടെ കൈകാര്യം ചെയ്യുന്ന ചലചിത്രഭാഷകൾ ലോകത്ത് തന്നെ അപൂർവ്വമാണ്. നേർത്ത ശബ്ദത്തിലൂടെയും ഒരു നോട്ടത്തിലൂടെയും കഥാപാത്രത്തിന്റെ സർവ്വ ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന അഭിനേതാക്കളാണ് സിനിമകളുടെ ജീവസ്സായി മാറുന്നത്. കെ പി എസ് സി ലളിത എന്ന നടി ഈ ഗണത്തിൽ പെടുന്നതാണ്.
ഒരു കാലത്ത് നാടകീയമായി തോന്നീപ്പിച്ച മലയാള ചലചിത്രങ്ങളിലെ ഭാവാഭിനയത്തെ സ്വാഭാവിക അഭിനയത്തിലേക്ക് കൂട്ടികൊണ്ടുവന്നതിൽ ഇവരുടെ തലമുറ വഹിച്ച് പങ്ക് വളരെ വലുതാണ്. അര നൂറ്റാണ്ടിലധികം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ ലളിത പകർന്നാടിയത് 500 ലധികം കഥാപാത്രങ്ങളാണ്. ഒരു അഭിനേതാവിന് തന്റെ ജീവത്തിൽ ഇതിൽ കൂടുതൽ എന്താണ് ലോകത്തിന് നൽകാൻ സാധിക്കുക. ഇന്നേക്ക് രണ്ട് വർഷം ആകുന്നു കെ പിഎസ് സി ലളിത ജീവതത്തിന്റെ അരങ്ങിൽ നിന്ന് മടങ്ങിയിട്ട്.
തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഹനായിക വേഷങ്ങളിലൂടെയായിരുന്നു ലളിത അറിയപ്പെട്ടത്. എന്നാൽ നായികയ്ക്ക് ഒപ്പമോ അല്ലെങ്കിൽ അതിൽ മുകളിലായോ ആണ് ഇവർ ചെയ്ത ഓരോ കഥാപാത്രങ്ങളും.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ’ എന്ന സിനിമയിൽ നാരായണി ലോക സിനിമയിൽ തന്നെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കഥാപാത്രമായിരുന്നു. വെറും ശബ്ദത്തിലൂടെ കഥാപാത്രത്തിനെ മുഴുവൻ ആവാഹിക്കാൻ അവർക്ക് സാധിച്ചിരുന്നു.
ഏകാന്തത, മുഷിപ്പ്, ജീവിതത്തോടുള്ള മുരടിപ്പ്, ഒപ്പംതന്നെ ആഗ്രഹം, പ്രതീക്ഷ, സ്നേഹത്തിനുള്ള ആർത്തി, പുരുഷനെ ഭ്രമിപ്പിക്കാനുള്ള വശ്യത ഒക്കെനിറഞ്ഞ ഒരു കഥാപത്രമായിരുന്നു നാരായണി. ശബ്ദം മാത്രമേ ചലച്ചിത്രത്തിലുള്ളൂ. അത്തരമൊരു വേഷത്തിന് ലളിതയല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്.
സന്മനസുള്ളവർക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ് തുടങ്ങി അഭിനയിച്ച ഒരു സിനിമ പോലും മാറ്റി നിർത്തി ലളിതയെ അനുസ്മരിക്കാൻ സാധ്യമല്ല. കെപിഎസ് സി ലളിത ആടുതോമയുടെ അമ്മയായി പകർന്നാടിയ സ്ഫടികം വീണ്ടും റിലീസ് ചെയ്തത് ദിവസങ്ങൾക്ക് മുൻപായിരുന്നു.















