സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കങ്കണ റണാവത്. 2006-ൽ ഗ്യാങ്‌സ്റ്റർ എന്ന ത്രില്ലർ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച കങ്കണ, തനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം എക്കാലത്തും ഓർത്തിരിക്കുന്ന തരത്തിൽ ഗംഭീരമാക്കി. മികച്ച നടിക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ താരം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ നിലപാടുകളും രാഷ്‌ട്രീയവും മറ കൂടാതെ തുറന്നു പറയുന്നു എന്നതുകൊണ്ടു കൂടിയാണ് ജനങ്ങളുടെ പ്രിയപ്പെട്ട താരമായി കങ്കണ മാറിയത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു ചെറിയ പട്ടണമായ ഭാംബ്ലയിലാണ് (ഇപ്പോൾ സൂരജ്പൂർ) കങ്കണ ജനിച്ചത്. അമ്മ ആശാ റണാവത്ത് ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. പിതാവ് അമർദീപ് റണാവത്ത് ബിസിനസുകാരനാണ്. ഇപ്പോഴിതാ, തന്റെ അമ്മയെപ്പറ്റിയുള്ള താരത്തിന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
കൃഷി സ്ഥലത്ത് പണി ചെയ്യുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ കുറിപ്പ്. ‘ഇത് എന്റെ അമ്മയാണ്. ദിവസവും 7-8 മണിക്കൂർ അമ്മ കൃഷി ചെയ്യുന്നു. കങ്കണയുടെ അമ്മയെ ഒന്ന് കാണണമെന്ന് പറഞ്ഞ് ധാരളം പേർ വീട്ടിൽ വരാറുണ്ട്. ആ സമയം കൈകൾ എല്ലാം കഴുകിയ ശേഷം വിനയത്തോടെ വീട്ടിലെത്തുന്നവർക്ക് അമ്മ ചായ ഉണ്ടാക്കി നൽകും. എന്നിട്ട്, താനാണ് കങ്കണയുടെ അമ്മ എന്ന് അവരോട് പറയും. ആ സമയം അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകും. അത് പറയുമ്പോൾ വീട്ടിലെത്തുന്നവർ ആശ്ചര്യപ്പെടും’.
‘ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചു, വീട്ടിൽ വരുന്ന എല്ലാവർക്കും എന്തിനാണ് ചായ ഇട്ടു നൽകുന്നത് എന്ന്. മകളെ, വീട്ടിലേയ്‌ക്ക് വരുന്നവരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. അവരെ സ്വീകരിക്കാൻ കഴിയുന്നത് ഒരു സൗഭാഗ്യമാണ് എന്നായിരുന്നു അമ്മ നൽകിയ മറുപടി. അമ്മയുടെ ഈ കാഴ്ചപ്പാടിനോട് ബഹുമാനം തോന്നുന്നു. എനിക്ക് അമ്മയെപ്പറ്റി ഒരു പരാതിയെ ഉള്ളൂ. അമ്മയ്‌ക്ക് സിനിമാ സെറ്റിൽ വരാൻ താൽപ്പര്യമില്ല, പുറത്ത് നിന്നും ഭക്ഷണം വേണ്ട, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കൂ, മുംബൈയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, വിദേശത്തേക്ക് പോകേണ്ട എന്നിങ്ങനെയുള്ള ചില വാശികൾ ഉണ്ട്. എങ്കിലും പലപ്പോഴും എന്റെ നിർബന്ധത്തിന് വഴങ്ങി കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യും’ എന്ന് കങ്കണ പറയുന്നു.
Comments