ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കത്തിൽ’ കോപ്പിയടി ആരോപിച്ച് തമിഴ് സംവിധായിക ഹലിത ഷമീം. ഹലിത ഷമീം 2021-ൽ ചെയ്ത ഏലേ എന്ന ചിത്രത്തിലെ പലതും അതുപോലെ പകർത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നാണ് സംവിധായിക അവകാശപ്പെടുന്നത്.
ഏലേ സിനിമയിലെ പല സൗന്ദര്യാംശങ്ങളും അതുപോലെ തന്നെ ഒപ്പിയെടുത്തിരിക്കുന്നതായും അവർ ആരോപിക്കുന്നു. രണ്ട് സിനിമകളും ഒരേ ലൊക്കേഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏലേയുടെ ഒഫീഷ്യൽ ട്രെയിലർ കണ്ടാൽ തന്നെ ഇത് വ്യക്തമാകും. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവൻ കണ്ടപ്പോൾ മറ്റ് പല കാര്യങ്ങളും നൻപകലിൽ ആവർത്തിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ഹലിത ഷമീം പറഞ്ഞു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കത്തിൽ.
ഹലിത ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു സിനിമയിൽ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവൻ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഒരു ഗ്രാമം ഞങ്ങൾ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ഞാൻ കണ്ടതും സൃഷ്ടിച്ചതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്‌ക്രീംകാരൻ ഇവിടെ പാൽക്കാരനാണ്. അവിടെ മോർച്ചറി വാനിന് പിറകെ പ്രായമായ ഒരു മനുഷ്യൻ ഓടുന്നുവെങ്കിൽ ഇവിടെ പ്രായമായ മനുഷ്യന് പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാൻ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനൻ മമ്മൂട്ടിയ്‌ക്കൊപ്പം പാടുകയാണ്, ഏലേയിലേതുപോലെ. പല കാലങ്ങൾക്ക് സാക്ഷിയായ ആ വീടുകൾ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാൻ ഇതിൽ കണ്ടു. കഥ മുന്നോട്ട് പോകുമ്പോൾ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാൻ തന്നെ സംസാരിച്ചേ മതിയാകു എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങൾക്ക് എഴുതി തള്ളാം. പക്ഷേ അതിൽ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയില്ലാതെ അടർത്തിയെടുത്താൽ ഞാൻ നിശബാനായി ഇരിക്കില്ല. തമിഴിലാണ് ഹലിത ഷമീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.















