ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് നാലാം ക്ലാസുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ ഗിന്നസിൽ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റർ വീതിയുള്ള വേമ്പനാട്ട് കായലാണ് നീന്തി കടന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പ്രകടനം നടത്തിയത്. ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യന്റെ കൈകൾ ബന്ധിച്ച് നീന്തൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 24 മിനിറ്റ് കൊണ്ട്് ആദിത്യൻ മറുകരയിലെത്തി. ഗിന്നസ് റെക്കോർഡ് അധികൃതരും നീന്തൽ വേളയിൽ ആദിത്യനൊപ്പമുണ്ടായിരുന്നു.
മറുകരയായ വൈക്കം കായലോര ബീച്ചിലാണ് ആദിത്യന് സ്വീകരണം ഒരുക്കിയിരുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു വർഗീസാണ് ആദിത്യന്റെ കൈയിലെ വിലങ്ങുകൾ അഴിച്ചുമാറ്റിയത്. തുടർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് വാദ്യമേളാഘോഷത്തോടെയാണ് ഒൻപതുവയസുകാരനെ സ്വീകരിച്ചത്. അനുമോദന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴ മേഖലയിലെ നിരവധി ജലാശയങ്ങളിലാണ് ആറ് മാസമായി ആദിത്യൻ പരിശീലനം നടത്തിയിരുന്നത്. സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽ വൈകുന്നേരമാണ് പരിശീലനം. ഇതിനിടയിലാണ് കൈകൾ ബന്ധിച്ച് നീന്തണമെന്ന ആഗ്രഹം ആദിത്യനുള്ളിൽ ജനിക്കുന്നത്. മകന്റെ ആഗ്രഹത്തിന് പിതാവ് ആദ്യം സമ്മതം നൽതിയെങ്കിലും മാതാവ് അശ്വതിയ്‌ക്ക് ഭയമായിരുന്നു. തുടർന്ന് പരിശീലകൻ ബിജു തങ്കപ്പൻ നൽകിയ ഉറപ്പിന്മേലാണ് ഗിന്നസ് റെക്കോർഡ് പിറന്നത്.
Comments