ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള റിപ്പോർട്ടർമാരെയാണ് കലാപകാരികൾ ആക്രമിച്ചത്. വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ടൈംസ് നൗ റിപ്പോർട്ടർ ദേവ് കൊട്ടക്കിനെയും ക്യാമറാമാൻ രാജേഷ് ശർമ്മയെയും പാറ്റകൾ ആക്രമിച്ചു. പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെ അഭിമുഖം ചെയ്യുന്നതിനായി വേദിയിലെത്തിയതായിരുന്നു മാധ്യമസംഘം. സൗരവ് ദാസ് പ്രസംഗിച്ചുകൊണ്ടിരുന്നതിനാൽ അഭിമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് നിന്ന് മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവ് കൊട്ടക് പറഞ്ഞു.
ആദ്യം വാക്കാലുള്ള അധിക്ഷേപമായിരുന്നു. പിന്നീട് പെട്ടെന്ന് ശാരീരിക ആക്രമണത്തിലേക്ക് മാറി. നൂറിലധികം പേരാണ് വളഞ്ഞിട്ട് ആക്രമിച്ചത്. പറഞ്ഞു. ആക്രമണത്തിൽ ഷർട്ടും ജീൻസും കീറിയതായും കൈയിലെ വാച്ച് നഷ്ടപ്പെട്ടതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായും കണ്ണട ബലമായി എടുത്തുകൊണ്ടുപോയതായും ദേവ് കൊട്ടക് വ്യക്തമാക്കി.















