മലപ്പുറം: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കി സിപിഎം പ്രവർത്തകർ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റി. മലപ്പുറത്തെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയിരിക്കുന്നത്. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരം.
പൂരത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയും വലിയ വിമർശനങ്ങൾക്ക് തുടക്കമിട്ടിരുന്നു. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തിൽ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.
നേരത്തെയും തിരുമാന്ധാംകുന്ന് ക്ഷേത്ര കമ്മിറ്റി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. 2021-ൽ നടന്ന പൂരത്തിനിടെ കേക്ക് മുറിച്ച് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പിറന്നാൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. കേക്ക് മുറിച്ച് ക്ഷേത്രം ജീവനക്കാർക്ക് വിതരണം ചെയ്ത് നവോത്ഥാനത്തിന്റെ പുതിയ പടവുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന തരത്തിലുള്ള ആക്ഷേപവും അന്ന് ഉയർന്നിരുന്നു.
Comments